സൂയിസൈഡ് പോയിന്‍റില്‍ നിന്നും പാറമടയിലേക്ക് ചാടിയ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
150 അടിയിലധികം താഴ്ചയുള്ള 35 അടിയോളം വെള്ളമുള്ള പാറമടയിലാണ് ഇയാൾ ചാടിയത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ശശിധരൻപാറമടയിൽ ചാടുന്നത് കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്
തിരുവനന്തപുരം: കോവളത്തെ സൂയിസൈഡ് പോയിൻറിൽ നിന്നും പാറമടയിലേക്ക് ചാടിയവൃദ്ധന്റെ മൃതദേഹം കണ്ടെടുത്തു. വെണ്ണിയൂർ നെല്ലി വിളമാവറത്തല വീട്ടിൽ ശശിധരൻ (68) ന്റെ മൃതദേഹമാണ് ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിംഗ് വിഭാഗം ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്. 150 അടിയിലധികം താഴ്ചയുള്ള 35 അടിയോളം വെള്ളമുള്ള പാറമടയിലാണ് ഇയാൾ ചാടിയത്.
ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ശശിധരൻപാറമടയിൽ ചാടുന്നത് കണ്ട വഴിയാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇയാളുടെ വസ്ത്രങ്ങൾ സമീപത്ത് ഊരിവെച്ചിരുന്ന നിലയിൽ കണ്ടതിനെ തുടർന്നാണ് ചാടിയത് ശശിധരനാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി വിഴിഞ്ഞത്ത് നിന്നും ഫയർഫോഴ്സും കോവളം പൊലീസും കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പല വിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയാതായി കോവളം പൊലീസ് പറഞ്ഞു. അനിൽകുമാർ, അനുപമ, അനാമിക എന്നിവർ മക്കളാണ്.