വനിതാ നേതാവിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇയാളെ കയ്യേറ്റം ചെയ്യുകയും, സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. പിടിവലിയിൽ ഒരു പൊലീസുകാരനും പരിക്കേറ്റു.
പത്തനംതിട്ട: യൂട്യൂബ് രാജൻ ജോസഫിന്റെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ കയ്യേറ്റ ശ്രമത്തിൽ കേസെടുത്ത് പൊലീസ്. പോലീസിനെ ആക്രമിച്ചതിനാണ് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്ക് എതിരെ അടൂർ പൊലീസ് കേസ് എടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്തുണ്ടായിരുന്നത്. പിടിവലിയിൽ ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. രാജനെ മർദ്ദിക്കുന്നതിന്റെ റീലും പുറത്തായിരുന്നു. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവിയുടെ പരാതിയിലാണ് രാജനെ അറസ്റ്റ് ചെയ്തത്.
ശ്രീനാദേവി കുഞ്ഞമ്മയെ ഫേസ്ബുക്ക് വഴിയും യൂട്യൂബ് വഴിയും അധിക്ഷേപിക്കുകയും അപവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് യൂട്യൂബർ കോഴിത്തല പുള്ളൂർ ഹൗസിൽ രാജൻ ജോസഫിനെ (48) എറണാകുളത്തു നിന്നും അടൂർ പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ മഞ്ചേരി കൂമൻകുളം തൃക്കാലങ്ങോട് സ്വദേശിയാണ് ഇയാൾ. 2026 ജനുവരി 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ഇയാൾ White swan TV News , Rajan Joseph എന്നീ പേരുകളിൽ ഉള്ള രണ്ട് ഫേസ്ബുക്ക് പേജുകൾ വഴിയും യൂട്യൂബ് ചാനൽ വഴിയും വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയത്.
ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അടൂർ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മലപ്പുറം മഞ്ചേരി തൃക്കാലങ്ങോട് സ്വദേശിയായ ഇയാൾ എറണാകുളം കാക്കനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 2025 സെപ്റ്റംബർ മാസത്തിലും ഇയാൾ ഇതേ രീതിയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തി പ്രചരണം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
