അഞ്ച് പേർ, ഓരോ തല്ല് മാത്രം; ചടങ്ങിലൊതുക്കി പല്ലശ്ശനയിലെ ഓണത്തല്ല്
ഇത്തവണത്തെ ഓണക്കാലത്ത് പല്ലശ്ശനയിലെ ആർപ്പുവിളികൾക്കൽപ്പം ശക്തി കുറവാണ്. ആചാരം മുടക്കാൻ കഴിയാത്തതു കൊണ്ട് മാത്രമാണ് ഓണത്തല്ലുമായി ദേശക്കാർ ഒന്നിച്ചത്.
പാലക്കാട്: നാട്ടുരാജാവിനെ ചതിച്ച് കൊന്നതിൻറെ പകരം വീട്ടാൻ ദേശവാസികൾ പോർവിളിച്ചതിൻറെ സ്മരണ പുതുക്കലാണ് പല്ലശ്ശനക്കാർക്ക് ഓണനാളുകൾ. ഇതിനായി നൂറ്റാണ്ടുകളായി നടത്തിവരുന്ന ചടങ്ങാണ് ഓണത്തല്ല്. അവിട്ട ദിനത്തിലെ നായർ സമുദായത്തിന്റെ തല്ലോടെ ഇത്തവണത്തെ ആഘോഷങ്ങൾ അവസാനിച്ചു.
ഇത്തവണത്തെ ഓണക്കാലത്ത് പല്ലശ്ശനയിലെ ആർപ്പുവിളികൾകൾക്കൽപ്പം ശക്തി കുറവാണ്. ആചാരം മുടക്കാൻ കഴിയാത്തതു കൊണ്ട് മാത്രമാണ് ഓണത്തല്ലുമായി ദേശക്കാർ ഒന്നിച്ചത്. ഒരു സംഘത്തിൽ ആകെ അഞ്ച് പേർ. ശേഷം ഓരോ തല്ല് വീതം.
നാട്ടുരാജാവായിരുന്ന കുറൂർ നമ്പിടിയെ അയൽ നാട്ടുരാജാവായിരുന്ന കുതിരവട്ടത്ത് നായർ ചതിച്ചുകൊന്നെന്നും ഇതിൽ രോഷംപൂണ്ട ദേശവാസികൾ പ്രതികാരം തീർക്കാൻ, ശത്രുരാജാവിനെതിരെ പോർവിളി നടത്തിയെന്നുമാണ് വിശ്വാസം. ഇതിന്റെ സ്മരണ പുതുക്കലാണ് ഓണത്തല്ലും അവിട്ടത്തല്ലും.
തല്ല് കഴിഞ്ഞാൽ സേനാ നായകർ പടയാളികളെ എണ്ണിത്തിട്ടപ്പെടുത്തി വിജയം ആഘോഷിക്കും. പിന്നെ കുളത്തിലേക്ക് എടുത്തുചാട്ടം. പുതിയകാവ് ക്ഷേത്രത്തിലെ ശയന പ്രദക്ഷിണത്തോടെയാണ് ഇത്തവണത്തെ ഓണത്തല്ല് അവസാനിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona