മയിലിനെ പിടികൂടി കൊന്ന് കറിവെച്ചു; ഒരാൾ അറസ്റ്റിൽ, രണ്ട് പേർ രക്ഷപ്പെട്ടു
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടിട്ടുണ്ട്. ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ തമിഴ്നാട്ടുകാരായ നാടോടി സംഘം മയിലിനെ (Peacock) പിടികൂടി കൊന്ന് കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവെച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടിട്ടുണ്ട്. ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.
കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം, തടഞ്ഞ് നാട്ടുകാർ
ബൈപ്പാസിൽ റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് തടഞ്ഞത്. സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളജ് പൊലീസ് മൂന്ന് ലോറികളും മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പിനും കോട്ടൂളിക്കും ഇടയിലാണ് സംഭവമുണ്ടായത്. ബൈപ്പാസ് വീതികൂട്ടലിന്‍റെ ഭാഗമായി ഇവിടെ ചിലയിടങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതിന്‍റെ മറവിലാണ് കഴിഞ്ഞ ദിവസം രാത്രി തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ രാവിലെ പ്രവൃത്തി തടഞ്ഞു. മണ്ണിട്ട് നികത്തിയാൽ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളം ഒഴുകി പോകാൻ ആകെയുള്ള ഒരു കൽവെർട്ട് അടക്കമാണ് മണ്ണിട്ട് നികത്തിയത്.