അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് ലൈസൻസ് ലഭിക്കാൻ 9 മാസത്തോളമെടുക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു.

ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരേയും പട്ടിണിയിലാക്കിയെന്നാരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ കരപ്പുറം രാജശേഖരന്റെ വേറിട്ട പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ സിവിൽ സ്റ്റേഷന് സമീപം 'ഗതാഗത മന്ത്രി നീതി പാലിക്കുക' എന്ന ബോർഡ് നെഞ്ചിൽ തൂക്കി, വയലാർ രാമവർമ്മയുടെ ഗാനങ്ങൾ ആലപിച്ചായിരുന്നു പ്രതിഷേധം. നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു.

ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി), ജോയിന്റ് സെക്രട്ടറി കെ സോമൻ അധ്യക്ഷത വഹിച്ചു. അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് ലൈസൻസ് ലഭിക്കാൻ 9 മാസത്തോളമെടുക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവിംഗ് സ്കൂളുകൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു. വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കരപ്പുറം രാജശേഖരൻ നിരവധി ഒറ്റയാൾ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനാണ്. 

Read More.... ജീവനക്കാർ ടോൾ പണം ചോദിച്ചു, ടോൾ ബൂത്ത് തകർത്ത് ജെസിബി ഡ്രൈവർ

നവകേരള സദസ്സ് പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം രാജശേഖരൻ ജനശ്രദ്ധേ നേടിരുന്നു. സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞ് ചമയങ്ങളുമായി ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തായിരുന്നു അന്നത്തെ പ്രതിഷേധം. ഇന്ധന-പാചകവാതക വില വർധനവിൽ നിരവധി തവണ ഒറ്റയാൾ സമരം നടത്തി. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബിജു, താലൂക്ക് സെക്രട്ടറി സാബു വിജയൻ എന്നിവരും പങ്കെടുത്തു.