വയനാട്ടിൽ മാവോവാദി കീഴടങ്ങിയതായി പൊലീസ്; പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങൽ
കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോർത്ത് സോൺ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു.
വയനാട്: വയനാട്ടിൽ (wayanad) മാവോവാദി (maoist) കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോർത്ത് സോൺ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. കേരള സർക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന രാമു രമണ എന്ന് വിളിപ്പേരുള്ള ലിജേഷ് വയനാട് ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ കീഴടങ്ങിയത്. 38 വയസുകാരനായ ലിജേഷ് വയനാട് പുൽപ്പള്ളി അമരക്കുനി സ്വദേശിയാണ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാൻഡന്റായിരുന്ന ലിജേഷ് കേരളം, കർണാടക, ആഡ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ കവിത നിലവിൽ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ച് വരികയാണ്. എന്നാൽ ഇയാൾ ഇതിന് മുൻപ് ഏതൊക്കെ ഓപറേഷനിൽ പങ്കെടുത്തു, ആയുധങ്ങൾ ഹാജരാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് പൊലീസ് മറുപടി നൽകിയിട്ടില്ല. മാവോയിസ്റ്റ് സംഘടനകളിലേക്ക് പോയ യുവാക്കൾ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ലിജേഷ് പറഞ്ഞു.
2018 മെയ് മാസത്തിലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തിൽ കുടുങ്ങിയവരെ തീവ്രവാദത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അറസ്റ്റ്‍ വരിക്കുന്ന മാവോവാദികൾക്ക് സർക്കാർ 5 ലക്ഷം രൂപ വരെ സഹായധനവും ജോലിയും നൽകും. എന്നാൽ 5 വർഷത്തോളം കാലം പൊലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.