സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 26കാരന് ദാരുണാന്ത്യം
പള്ളിമുക്കിൽ വെച്ച് റോഡ് ക്രോസ്സ് ചെയ്യാവെ കൊല്ലത്തു നിന്നും കായംകുളത്തേക്ക് വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കായംകുളം: ആലപ്പുഴയിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.. സിപിഐ. കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗം കരീലകുളങ്ങര മലമേൽഭാഗം കുന്നേൽ രാധാകൃഷ്ണണൻ്റെ മകൻ ആർ സുധീഷ് (26) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത അമ്മാവൻ രാജേഷ് (45) ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിക്ക് ദേശീയ പാതയിൽ ഓച്ചിറക്ക് തെക്ക് പള്ളിമുക്കിൽ വെച്ചാണ് ടിപ്പർ ലോറി ഇടിച്ച് അപകടം ഉണ്ടായത്. രണ്ടു പേരും ഓച്ചിറ റീജൻസി ബാർ ഹോട്ടലിലെ ജീവനക്കരാണ്. ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്തിരുന്ന സുധീഷ് വൈകിട്ട് ജോലി കഴിഞ്ഞ് പള്ളിമുക്കിന് സമീപം താമസിക്കുന്ന സുഹൃത്തിൻ്റെ വീട്ടിലേക്കു പോകുന്നതിന് രാജേഷിനോടൊപ്പം ബൈക്കിൽ പോകുകയായികയായിരുന്നു.
പള്ളിമുക്കിലെത്തിയ ഇവർ പടിഞ്ഞാറ് ദിശയിലേക്ക് പോകുന്നതിന് റോഡ് മുറിച്ചു മുന്നോട്ട് പോകവെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊല്ലത്തു നിന്ന് കായംകുളത്തേക്ക് വന്നതായിരുന്നു ലോറി. അപകടം നടന്ന ഉടൻ രണ്ടു പേരെയും ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അപകടത്തിൽ തലക്കും കാലുകൾക്കും മാരകമായി ക്ഷതം പറ്റിയ സുധീഷ് മരിക്കുകയായിരുന്നു.