സംഘർഷത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പന്നിക്കോട്ടുമുണ്ട സ്വദേശി വല്ലാഞ്ചിറ ഉമൈറാണ് ഇന്നലെ രാവിലെ വീണ്ടും സ്ഥലത്ത് എത്തി വെല്ലുവിളി നടത്തിയത്.

ചോക്കാട്: മലപ്പുറം ചോക്കാട് വാളംകുളത്ത് യുവാക്കൾ തമ്മിലടിച്ചു. നാട്ടുകാർ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും കഴിഞ്ഞ ദിവസം രാവിലെ വീണ്ടും സംഘർഷം. ബുധനാഴ്ച രാത്രിയിൽ നടന്ന അടിപിടിയില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാൾ എത്തി വെല്ലുവിളിച്ചതോടെയാണ് ഇന്നലെ വീണ്ടും സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രിയിൽ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്കാണ് പരിക്കുപറ്റിയത്. നാട്ടുകാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിൽ പരിക്കേറ്റ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പന്നിക്കോട്ടുമുണ്ട സ്വദേശി വല്ലാഞ്ചിറ ഉമൈറാണ് ഇന്നലെ രാവിലെ വീണ്ടും സ്ഥലത്ത് എത്തി സംഘർഷം ഉണ്ടാക്കിയത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും എക്സറേ എടുക്കാൻ പുറത്തേക്ക് പോയ ഇയാള്‍ അവിടെ നിന്നും രാവിലെ വാളംകുളത്തേക്ക് എത്തുകയായിരുന്നു. ഉമൈർ സ്ഥലത്തെത്തി നാട്ടുകാരില്‍ ചിലരെ ഭീഷണിപ്പെടുത്തി.ഇതോടെ വീണ്ടും സംഘര്‍ഷമായി.

നാട്ടുകാർ സംഘിച്ചെത്തി കൈയ്യേറ്റം ചെയ്തതോടെ ഉമൈറിന് പരിക്കുമേറ്റു. ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്ന് വിവരമറിഞ്ഞ് പോലീസ് എത്തി വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരിൽ നിന്ന് പണം പിടിച്ച് പറിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അടിപിടിയും ഇന്നലെയുണ്ടായ സംഘര്‍ഷവും. രണ്ട് സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More : കൊല്ലത്തെ സ്കൂൾ നോട്ടമിട്ടു, ഒരിക്കൽ മോഷ്ടിച്ച സ്കൂളിൽ വീണ്ടുമെത്തി, പക്ഷേ ഇത്തവണ പണിപാളി; യുവാക്കൾ പിടിയിൽ