വിമര്‍ശനങ്ങള്‍ രൂക്ഷമാകുമ്പോഴും പരിഹാസങ്ങളില്‍ ഒരുവേള സഹോദരന്‍ തളര്‍ന്നെന്ന തോന്നലുണ്ടായപ്പോഴെല്ലാം അച്ചു ഉമ്മന്‍ ശക്തമായി ചാണ്ടി ഉമ്മന് വേണ്ടി ശബ്ദമുയര്‍ത്തി
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ പിന്‍മുറക്കാരിയായി കുടുംബത്തില്‍ നിന്ന് ഒരാള്‍ എത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയതിന് പിന്നാലെ മകള്‍ അച്ചു ഉമ്മന്‍ പുതുപ്പള്ളി സ്ഥാനാര്‍ത്ഥിയാവുമെന്ന അഭ്യൂഹങ്ങളെ മറികടന്നായിരുന്നു ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമാകുമ്പോഴും പരിഹാസങ്ങളില്‍ ഒരുവേള സഹോദരന്‍ തളര്‍ന്നെന്ന തോന്നലുണ്ടായപ്പോഴെല്ലാം അച്ചു ഉമ്മന്‍ ശക്തമായി ചാണ്ടി ഉമ്മന് വേണ്ടി ശബ്ദമുയര്‍ത്തി. ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ തര്‍ക്കമുണ്ടെന്ന അഭ്യൂഹം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അച്ചു സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അവര്‍ വിശദമാക്കി. ഒപ്പം തന്നെ തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ ആവശ്യപ്പെട്ടു. വികസനം പ്രചാരണ ആയുധമാക്കി തുടങ്ങിയെങ്കിലും കുടുംബത്തിന് നേരെ സൈബര്‍ പോരാളികള്‍ ആയുധമുയര്‍ത്തിയതിന് പിന്നാലെ ശക്തമായ പ്രതികരിച്ച് അച്ചുവെത്തി. ധരിച്ച വസ്ത്രത്തിന്റെയും ചെരുപ്പിന്റെ അടക്കം വില സൈബര്‍ പോരാളികള്‍ ആയുധമാക്കിയപ്പോള്‍ വളരം കൂളായി തന്നെ കൈകാര്യം ചെയ്ത അച്ചു ശ്രദ്ധ നേടി. നിയമ നടപടി സ്വീകരിച്ചെങ്കിലും അച്ചുവിന്‍റെ പക്വമായ പ്രതികരണങ്ങള്‍ ഒരു നേതാവിന്‍റെ ഛായ അച്ചുവിനും നല്‍കിയിരുന്നു.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രൂക്ഷമായി പ്രതികരിച്ചപ്പോള്‍ ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അച്ചു പ്രതികരിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഉമ്മന് ചാണ്ടിയെ മകന്‍ അനുകരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴും കോണ്‍ഗ്രസ് പാളയത്തിന് പുത്തന്‍ ഊജ്ജവുമായി മണ്ഡലത്തില്‍ അച്ചു നേരിട്ട് വോട്ട് ചോദിച്ചെത്തി. ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ നല്‍കുന്ന വലിയ യാത്ര അയപ്പിന്റെ ഇടിമുഴക്കം വോട്ടെണ്ണല്‍ ദിനം കേള്‍ക്കുമെന്ന് ഉറപ്പിച്ചായിരുന്നു വോട്ടെടുപ്പിന് മുന്‍പുള്ള അച്ചുവിന്‍റെ പ്രതികരണം. കോൺഗ്രസിന് ഇത്രയധികം അനുകൂല സാഹചര്യം ഉള്ള തെരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അച്ചു പ്രതികരിച്ചിരുന്നു.
വോട്ടെണ്ണല്‍ ദിനത്തില്‍ വീട്ടിലേക്കെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അല്‍പം പോലും ആശങ്കയില്ലാതെയാണ് അച്ചുവെത്തിയത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നും 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്താണെന്ന മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നുമായിരുന്നു സഹോദരന്‍റെ വിജയത്തില്‍ അച്ചു പ്രതികരിച്ചത്. ഇതോടെ അച്ചു ഉമ്മന്‍ കരുത്തുള്ള നേതാവാണെന്നും ചേര്‍ത്ത് പിടിക്കണമെന്ന പ്രതികരണമാണ് കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്.
