കൊച്ചി റൂറൽ ജില്ലാ പോലീസ് നടത്തിയ ഓപ്പറേഷൻ 'സ്റ്റീൽ ബേർഡിൽ' നാല് ക്രിമിനലുകൾ പിടിയിലായി. നിരവധി കേസുകളിൽ പ്രതികളായ ഇവരിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത കത്തി, ഗുണ്ടുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു.
കൊച്ചി: ക്രമിനലുകളെ കുടുക്കാൻ ഓപ്പറേഷൻ 'സ്റ്റീൽ ബേർഡു'മായി റൂറൽ ജില്ലാ പൊലീസ്. നാല് പേർ റൂറൽ ജില്ലയിൽ പൊലീസ് പിടിയിലായി. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37) , എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33 ), തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരാണ് പിടിയിലായത്.
നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേകമായി രൂപകല്പന ചെയ്ത കത്തി കണ്ടെടുത്തു. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴി ഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാ ലിസ്റ്റിൽ ഉള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്.
വിവിധ ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ മേൽനോട്ടത്തിൽ ഒറ്റ ദിവസം നടത്തിയ ഓപ്പറേഷനിലാണ് ക്രിമിനലുകളെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.


