പ്രളയത്തെ അതിജവിച്ച് ചായക്കട തുറന്ന് ജീവിതം തിരിച്ചുപിടിക്കുന്നതിനിടയിലായിരുന്നു ആര്‍എസ്എസ് ആക്രമണം. 

ആലപ്പുഴ: ആര്‍എസ്എസുകാര്‍ തല്ലിതകര്‍ത്ത കണ്ടിയൂര്‍ കുരുവിക്കാട് ഉണ്ണിഭവനത്തില്‍ പളനിയപ്പന്‍റെ ബുദ്ധ ജങ്ഷനിലെ ചായക്കട നാളെ തുറക്കും. രാവിലെ 7.30 ന് ആര്‍ രാജേഷ് എംഎല്‍എ ചായക്കട ഉദ്ഘാടനം ചെയ്യും. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ചായക്കട തുറന്നതായിരുന്നു ആര്‍എസ്എസ് ആക്രമണത്തിന് കാരണം. കേരള വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചായക്കട പുനര്‍നിര്‍മ്മിച്ചത്. നവീകരിച്ച ചായക്കടക്ക് നല്‍കിയ പേര് പളനിയപ്പന്‍റെ ചായക്കട എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയം നാശംവിതച്ച അച്ചന്‍കോവിലാറിന്‍റെ തീരത്തുള്ള കുരുവിക്കാട് പ്രദേശത്താണ് പളനിയപ്പനും കുടുംബവും താമസിച്ചിരുന്നത്. പ്രളയകാലത്ത് പളനിയപ്പനും കുടുംബവും നാളുകളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയായിരുന്നു. പ്രളയത്തെ അതിജവിച്ച് ചായക്കട തുറന്ന് ജീവിതം തിരിച്ചുപിടിക്കുന്നതിനിടയിലായിരുന്നു ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ പളനിയപ്പനും ഭാര്യ സുശീലക്കും മകന്‍ ജയപ്രകാശിനും പരിക്കേറ്റിരുന്നു. ഒരുകാലിന് സ്വാധീനമില്ലാത്ത ജയപ്രകാശിന് ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.