ഇങ്ങനെ ഉറച്ച് പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു പഞ്ചായത്ത് അംഗത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. 

പൂച്ചാക്കല്‍: രാഷ്ട്രീയമല്ല ജോലി, അത് സേവനമാണ്, ഇങ്ങനെ ഉറച്ച് പറയാൻ കഴിയുന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേ കുറവാണ്. പറഞ്ഞാലും പ്രവര്‍ത്തിയിൽ കൊണ്ടുവരുന്നവര്‍ നന്നേ കുറവ്. ഇങ്ങനെ ഉറച്ച് പറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു പഞ്ചായത്ത് അംഗത്തിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനമായാലും തന്റെ ജോലിയായലും ധനേഷ് കുമാര്‍ വേറെ ലെവലാണ്.

Add Asianetnews as a Preferred SourcegooglePreferred

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് അംഗം ധനേഷ് കുമാര്‍ ആണ് കക്ഷി. ചേർത്തല - അരൂക്കുറ്റി റോഡിൽ സി കെ വി. ആശുപത്രിക്കു സമീപം വഴിയോരത്താണ് ധനേഷ് കുമാറിന്റെ മീൻതട്ട്. ഓൺലൈൻ കച്ചവടവും നടത്തുന്നുണ്ട് ധനേഷിന്റെ തട്ടിൽ. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഓണ്‍ലൈന്‍ വിൽപന. 

മീൻ വെട്ടിക്കൊടുക്കാൻ അമ്മ ഗിരിജ കൂടെയുണ്ട്. സുഹൃത്ത് അരുൺകുമാറും വിൽപ്പനയിൽ സഹായിക്കുന്നു. വാർഡിലും പഞ്ചായത്തിലും ജനപ്രതിനിധി എന്ന നിലയിൽ പോകുമ്പോൾ, കൂട്ടുകാരൻ മീൻ വിൽക്കും. കായൽ മീനും ഇവിടെ വിൽപനയുണ്ട്. വീട്ടിൽ പച്ചക്കറി കൃഷി, താറാവ് വളർത്ത് തുടങ്ങിയവ വേറെയും.

എന്നും പിറകിൽ സ്റ്റാൻഡ് പിടിപ്പിച്ച ബൈക്കുമായാണു ധനേഷ് കുമാർ പുലർച്ചെ രണ്ടിനു ചെല്ലാനം കടപ്പുറത്തെത്തുന്നത്. പുലർച്ചെ രണ്ടുമണിക്ക് ചെല്ലാനം കടപ്പുറത്തെത്തി അവിടെനിന്ന് മീൻ വാങ്ങി നാട്ടിലെത്തും. തിരക്കൊഴിഞ്ഞാൽ നേരെപഞ്ചായത്തിലേക്ക്. പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്. പൊതുപ്രവര്‍ത്തനത്തിന്റെ കാര്യത്തിലായാലും മീൻ വിൽപനയുടെ കാര്യത്തിലായാലും ധനേഷ് സൂപ്പറെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡി വൈ എഫ് ഐ. ജില്ലാ കമ്മിറ്റി അംഗവും ചേർത്തല ഏരിയ പ്രസിഡന്റുമാണ് ധനേഷ് കുമാർ. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ ലക്ഷ്മി നിവാസിൽ സുരേന്ദ്രൻ പിള്ളയുടെയും ഗിരിജയുടെയും മകനാണ്, ആര്യ ഭാര്യയും അഭിമന്യു, അൻവി എന്നിവർ മക്കളുമാണ്. 

കോൺഗ്രസിന്‍റെ സമരാഗ്നി പ്രചരണ വീഡിയോക്ക് ബിജെപി നേതാവിന്റെ ദൃശ്യങ്ങൾ; പരാതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം