എംപി അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് പഞ്ചായത്ത്, രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപണം
പഞ്ചായത്തിന് തനത് വരുമാനം കുറവായതിനാല്‍ തെരുവ് വിളക്ക് സ്ഥാപിക്കേണ്ടെന്നായിരുന്നു ഭരണ സമിതിയുടെ തീരുമാനം. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പഞ്ചായത്ത് തീരുമാനമെന്നാണ് സാരഥി പ്രവര്‍ത്തകരുടെ ആക്ഷേപം.
മടിക്കൈ: കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് ആവശ്യമില്ലെന്ന് മടിക്കൈ പഞ്ചായത്ത്. കറന്റ് ബില്ലടയ്ക്കാന്‍ പണമില്ലെന്നാണ് ഇതിന് കാരണമായി പഞ്ചായത്ത് പറയുന്നത്. എന്നാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ആക്ഷേപം. മടിക്കൈ പഞ്ചായത്തിലെ കീക്കാംകോടാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മിനിമാസ്റ്റ് തെരുവ് വിളക്ക് അനുവദിച്ചത്.
പ്രദേശത്തെ സാരഥി പുരുഷ സഹായ സംഘത്തിന്‍റെ പ്രസിഡന്‍റ് നല്‍കിയ അപേക്ഷയിലായിരുന്നു ഇത്. എന്നാല്‍ തെരുവ് വിളക്ക് വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. പഞ്ചായത്തിന് തനത് വരുമാനം കുറവായതിനാല്‍ തെരുവ് വിളക്ക് സ്ഥാപിക്കേണ്ടെന്നായിരുന്നു ഭരണ സമിതിയുടെ തീരുമാനം. രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പഞ്ചായത്ത് തീരുമാനമെന്നാണ് സാരഥി പ്രവര്‍ത്തകരുടെ ആക്ഷേപം.
തെരുവ് വിളക്ക് സ്ഥാപിക്കുമ്പോള്‍ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ചിത്രവും കൂടി അതില്‍ പതിക്കാറുണ്ട്. അതുകൊണ്ടാണ് ഭരണ സമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയതിന് പിന്നിലെന്നാണ് ആക്ഷേപം. 75 ലക്ഷം രൂപ മാത്രമാണ് മടിക്കൈ പഞ്ചായത്തിന്‍റെ തനത് വാര‍്ഷിക വരുമാനമെന്നും ഇതില്‍ നിന്ന് പ്രതിമാസം 5000 രൂപ ചെലവിടാന്‍ നിര്‍വാഹമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. നേരത്തെ കിഴക്കേ കല്ലട പഞ്ചായത്തിലെ മിനി മാസ്റ്റ് ലൈറ്റ് തര്‍ക്കം വിവാദമായിരുന്നു. ഒരേ ദിവസം തൊട്ടടുത്ത് സ്ഥാപിച്ച എംപിയുടേയും എംഎല്‍എയുടേയും മിനിമാസ്റ്റ് ലൈറ്റ് വിവാദമായമായതോടെ എംപിയുടെ ലൈറ്റ് ഇളക്കി മാറ്റിയാണ് കരാര്‍ കമ്പനി തടിയൂരിയത്. ലൈറ്റ് സ്ഥാപിച്ച കുണ്ടറ കെല്‍ കമ്പനിയാണ് ലൈറ്റ് നീക്കിയത്. ലൈറ്റ് ഉചിതമായ സ്ഥലത്ത് പുനഃസ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.
ചീക്കല്‍കടവ് പാലത്തിന് സമീപം കൊടിക്കുന്നില്‍ സുരേഷ് എംപിയുടേയും കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടേയും മിനിമാസ്റ്റ് ലൈറ്റ് ഒരേ ദിവസം സ്ഥാപിച്ചത്. ആദ്യം ലൈറ്റ് സ്ഥാപിച്ചതിനെച്ചൊല്ലി എംപിയും എംഎല്‍എയും തമ്മില്‍ പോര് തുടങ്ങിയതോടെയാണ് കരാര്‍ കമ്പനി തന്നെ എംപിയുടെ ലൈറ്റ് എടുത്തു മാറ്റി പോസ്റ്റ് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പഞ്ചായത്ത് കമ്മിറ്റി കൂടി തീരുമാനമെടുക്കാനിരിക്കെയായിരുന്നു തിടുക്കത്തിലുള്ള നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം