വിദേശത്ത് നേഴ്സ് ആയ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പലപ്പോഴായി 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയെന്നാണ് പരാതി.
പന്തളം: പത്തനംതിട്ടയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകൻ പന്തളം പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടറിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടർ (37) ആണ് അറസ്റ്റിൽ ആയത്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ നിന്നും സാഹസികമായാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വിദേശത്ത് നേഴ്സ് ആയ യുവതിയെയാണ് ഇയാൾ ചൂഷണം ചെയ്തത്.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും പലപ്പോഴായി 16 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കി. പത്തനംതിട്ട, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പിന് ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പന്തളം എസ് എച്ച് ഒ റ്റി ഡി പ്രജീഷ്,എസ് ഐ രാജൻ പി കെ , എഎസ്ഐ ബി ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, രഞ്ജിത്ത് ആർ, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ആണ് സാഹസികമായി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


