ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ച് അപകടം; ചികിത്സയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു
ഈ മാസം 11 നാണ് മെഴുവേലിയിൽ വെച്ച് അപകടം ഉണ്ടായത്. പൊലുസുകാരി സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിത സ്റ്റേഷനിലെ സി പി ഒ സിൻസി പി അസീസ് ആണ് മരിച്ചത്. ഈ മാസം 11 നാണ് മെഴുവേലിയിൽ വെച്ച് അപകടം ഉണ്ടായത്. പൊലുസുകാരി സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റുകയും ചെയ്തിരുന്നു. പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ചയാണ് സിൻസി മരണപ്പെട്ടത്.
അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു, പിതാവ് മരിച്ചു
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത അച്ഛനും മകനും സഞ്ചരിച്ച സ്‌കൂട്ടറിൽ കെ എസ് ആർ ടി സി ബസ് തട്ടിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചെന്നതാണ്. കരളകം വാർഡ് കണ്ണാടിച്ചിറയിൽ മാധവൻ ( 73 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഷാജി ( 50 ) പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 5.10 ഓടെ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. കപ്പക്കടയിൽ ബന്ധുവിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മാധവനും മകനും. ഒരേ ദിശയിൽ വന്ന ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസിന് അടിയിൽപ്പെട്ട മാധവൻ തൽക്ഷണം മരിച്ചു. പുറകിലേക്ക് മറിഞ്ഞ ഷാജി പരിക്കുകളോടെ രക്ഷപെട്ടു. ജലജയാണ് മാധവന്റെ ഭാര്യ. മരുമകൾ : കല. മാധവന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.