പെട്ടിമുടി ദുരന്തം; എട്ട് കുടുംബങ്ങൾക്ക് പത്ത് ദിവസത്തിനകം ഭൂമി പതിച്ചുനൽകും
മൂന്നാറിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനിയും സർക്കാരും സമുക്തമായി തൊഴിലാളികൾക്ക് വീടു നിർമ്മിച്ച് നൽകുന്നത്. . മൂന്നു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇടുക്കി: പെട്ടിമുടി അപകടത്തിൽ നിന്നും രക്ഷപ്പെട്ട എട്ട് കുടുംബങ്ങൾക്ക് പത്ത് ദിവസത്തിനകം ഭൂമി പതിച്ചുനൽകാൻ തീരുമാനം. ജില്ലാ കളക്ടർ എച്ച് ദിനേശൻറെ നേതൃത്വത്തിലുള്ള റവന്യു സംഘം കുറ്റിവാലി സന്ദർശനം നടത്തി. കബനിയുടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന എട്ട് കുടുംബങ്ങൾക്കാണ് അടയന്തരമായി ഭൂമി പതിച്ചുനൽകുന്നത്.
കുറ്റിയാർവാലിയിൽ തോട്ടം തൊഴിലാളികൾക്കായി അനുവധിച്ച പത്ത് സെൻറ് ഭൂമിയുടെ ഒരു ഭാഗം സർക്കാരിന്‍റെ വിവിധ പദ്ധതികൾക്കായി മാറ്റിയിട്ടിരുന്നു. മൂന്നര ഏക്കർ ഭൂമിയാണ് പഞ്ചായത്ത് അംഗൻവാടിയടക്കമുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ സർക്കാർ മാറ്റി വെച്ചത്. ഇതിൽ 40 സെന്റെ ഭൂമിയാണ് എട്ട് കുടുംബങ്ങൾക്കായി വീതിച്ചു നൽകുന്നത്.
ദേവികുളം സബ് കളക്ടറുടെ നേത്യത്വത്തിൽ തഹസിൽദാർ ജി ജി എം കുന്നപ്പള്ളി നടപടികൾ സ്വീകരിക്കുക. ഭൂമിയിൽ വീടു നിർമ്മിക്കുന്നത് കെ ഡി എച്ച് കബനിയാണ്. ഒരു കോടി മുതൽ മുടക്കിൽ തൊഴിലാളികൾക്ക് ആധുനീക സൗകര്യങ്ങളോടെ അധികൃതർ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകും. മൂന്നു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
മൂന്നാറിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനിയും സർക്കാരും സമുക്തമായി തൊഴിലാളികൾക്ക് വീടു നിർമ്മിച്ച് നൽകുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം എം മണി കബനി എംഡി മാത്യു എബ്രഹാമുമായി ചർച്ച നടത്തിയിരുന്നു. വീടുകൾ നിർമ്മിച്ചു നൽകാൻ കബനി സമ്മതം മൂളിയതോടെയാണ് സർക്കാർ ഭൂമി വിട്ടുനൽകാൻ അടിയന്തര നടപടി സ്വീകരിച്ചത്.