രാഹുല്‍ഗാന്ധിയുടെ പര്യടനത്തിനിടെ വ്യാപക പോക്കറ്റടി, ലക്ഷങ്ങള്‍ മോഷണം പോയി; പരാതിയുമായി നിരവധിപേര്‍
പതിനഞ്ചിലധികം ആളുകളുടെ പഴ്സ് നഷ്ടപ്പെട്ടതായി വിവരമുണ്ട്. എടിഎം കാര്‍ഡ്, ലൈസന്‍സ് അടക്കമുള്ള രേഖകളും ഇതോടൊപ്പം നഷ്ടപ്പെട്ടിട്ടുണ്ട്
കോഴിക്കോട്: കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന രാഹുല്‍ ഗാന്ധിയുടെ പര്യടന പരിപാടിക്കിടെ വ്യാപക പോക്കറ്റടി. ഒന്‍പത് പേരാണ് പരാതിയുമായി മുക്കം പൊലീസ് സ്റ്റേഷനിലെത്തിയത്. പതിനഞ്ചിലധികം ആളുകളുടെ പഴ്സ് നഷ്ടപ്പെട്ടതായി വിവരമുണ്ട്. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനുമിടയ്ക്കുള്ള പണം മൊത്തത്തില്‍ മോഷണംപോയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
എടിഎം കാര്‍ഡ്, ലൈസന്‍സ് അടക്കമുള്ള രേഖകളും ഇതോടൊപ്പം നഷ്ടപ്പെട്ടിട്ടുണ്ട്. മുക്കം നഗരസഭയിലെ 31-ാം വാര്‍ഡ് കൗണ്‍സിലര്‍ റഹ്മത്തിന്റെ ഭര്‍ത്താവ് വി ടി ബുഷൈറിന്റെ 26,000 രൂപയടങ്ങിയ പഴ്സ്, മുന്‍ മുക്കം പഞ്ചായത്ത് മെംബര്‍ ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് പുല്ലംപാടിയുടെ 17,000 രൂപ, മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ മുത്താലം സ്വദേശി മുനീര്‍ എന്നിവരുടേതടക്കമുള്ള പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ച പഴയ ഫയര്‍ സ്റ്റേഷന് പരിസരത്ത് നിന്നവരുടെ പഴ്സുകളാണ് മോഷ്ടിക്കപ്പെട്ടത്. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.