താമരശ്ശേരി ചുരം ബദൽ റോഡിൽ ഉള്ളി കയറ്റിവന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. വീടിന്റെ മുറ്റത്തെ പട്ടിക്കൂടിന് മുകളിലേക്ക് വീണ ലോറിയിലെ ഉള്ളി ചാക്കുകൾക്കിടയിൽപ്പെട്ട നായയെ നാട്ടുകാർ രക്ഷപ്പെടുത്തി.  

താമരശ്ശേരി: അടിവാരം - നാലാം വളവ് ചുരം ബദൽ റോഡിൽ ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നും ഉള്ളി ലോഡുമായി വരികയായിരുന്ന പിക്കപ്പാണ് മുപ്പതേക്ര എന്ന സ്ഥലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.

റോഡിന് വശത്തെ താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ലോറി മറിഞ്ഞു വീണത് വീട്ടുമുറ്റത്തെ പട്ടിക്കൂടിന് മുകളിലേക്കായിരുന്നു. കൂട്ടിയിട്ട ഉള്ളി ചാക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ വളർത്തുനായയെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉള്ളിക്കൂമ്പാരത്തിനിടയിൽ നിന്ന് നായയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബദൽ റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.