ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പ് നടന്നപ്പോൾ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനെത്തിയ പിണറായി വിജയൻ വേദിയിൽ നൈസ മോളെ ചേർത്തുപിടിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖാണ് നൈസ മോളെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. തുടർന്ന് നൈസ മോളോട് വിശേഷങ്ങൾ ചോദിച്ച് ലാളിച്ച മുഖ്യമന്ത്രി മടിയിലിരുത്തി കൊഞ്ചിച്ചു. കൂടെ റവന്യൂമന്ത്രി കെ. രാജനും ചേർന്നു. കേരളത്തിന്‍റെയാകെ നെഞ്ചു തകർത്ത് ഉരുളിന്‍റെ മഹാദുരന്തം ഉണ്ടായപ്പോൾ ഉമ്മയ്ക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത ഭൂമിയിൽ വന്നപ്പോൾ സന്ദർശിച്ചിരുന്നു. ഷേക്ക് ഹാന്‍ഡ് കൊടുത്തും താടിയിൽ പിടിച്ചും നൈസ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടി. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പണി കഴിപ്പിച്ച ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പ് നടന്നപ്പോൾ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിൽ ആദ്യഘട്ടത്തിൽ നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതർക്ക് കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകൾ ദുരന്ത ബാധിതരെ സഹായിക്കാൻ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.