കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴില്‍ ജോലിചെയ്യുന്ന മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളും മനേജ്മെന്റ് ജീവനക്കാരുമാണ് മേഴ്‌സിഹോമിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പണം നല്‍കിയത്.
മൂന്നാർ: ശമ്പളത്തില്‍ നിന്നും മാറ്റിവെച്ച ഒരു ലക്ഷം രൂപ മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്ക് കൈമാറി തോട്ടം തൊഴിലാളികള്‍. മാട്ടുപ്പെട്ടി എസ്റ്റേറ്റ് തൊഴിലാളികളാണ് ശേഖരിച്ച തുക കഴിഞ്ഞ ദിവസം മേഴ്‌സി ഹോമിലെ അന്തേവാസികള്‍ക്കായി നല്‍കിയത്. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്ന മാട്ടുപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളും മാനേജ്മെന്റ് ജീവനക്കാരുമാണ് മേഴ്‌സിഹോമിലെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പണം നല്‍കിയത്.
മാട്ടുപ്പെട്ടി എസ്റ്റേറ്റ് സീനിയര്‍ മാനേജര്‍ പിഡി നാണയ്യയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നേരിട്ടെത്തിയാണ് ശമ്പളത്തില്‍ നിന്നും മാറ്റിവെച്ച 1 ലക്ഷം രൂപ അന്തേവാസികള്‍ക്ക് നല്‍കിയത്. വാട്ടര്‍ പ്യൂരിഫയറും 25 മെത്തകളും വാങ്ങുന്നതിനുമാണ് പണം നല്‍കിയത്. രാവിലെ മേഴ്‌സി ഹോമിലെത്തിയ തൊഴിലാളികളും ജീവനക്കാരും അന്തേവാസികളോടൊപ്പം ഒരു ദിവസം ചിലവഴിച്ചു. അരിയും പലവ്യഞ്ജന സാധനങ്ങളും സഹിതമാണ് തൊഴിലാളികള്‍ അന്തേവാസികളെ കാണാന്‍ എത്തിയത്.
അസി. മാനേജര്‍ മനീഷ് കുമാര്‍, സെക്ഷന്‍ ഓഫീസര്‍ ജെസി ആന്റെണി, വെല്‍ഫയര്‍ ഓഫീസര്‍ റോയിസണ്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്‍ വര്‍ഷങ്ങളിലും തൊഴിലാളികള്‍ ശേഖരിച്ച തുകയില്‍ നിന്നും മേഴ്‌സി ഹോമിന് ബാര്‍ബര്‍ ഷോപ്പും മാട്ടുപ്പെട്ടി എസ്‌റേറ്റ് അധികൃതര്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.
