മലപ്പുറത്ത് സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പ്ലസ് വൺ വിദ്യാർഥിയെ മറ്റൊരു സ്കൂളിലെ കുട്ടികൾ ക്രൂരമായി മർദിച്ചു. അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും കുടുംബം പോലീസിൽ പരാതി നൽകുന്നതും.

മലപ്പുറം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കി ഗവ. സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംഭവവുമായി ബന്ധപ്പെട്ട് മര്‍ദനത്തിനിരയായ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്ലിങ്ങല്‍പറമ്പ് എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ സമീപ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചത്. കഴിഞ്ഞ അഞ്ചിന് ചങ്കുവെട്ടിയിലെ ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം.

ബൈക്കിന്റെ സ്‌പെയര്‍ പാര്‍ട്സ് വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി പേടി കാരണം വീട്ടില്‍ പറഞ്ഞിരുന്നില്ല.വേദനസംഹാരി കഴിച്ചും ശരീരത്തില്‍ മരുന്ന് പുരട്ടിയുമാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. അക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ബുധനാഴ്ച ഇത് പ്രചരിപ്പിച്ചതോടെയാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. അക്രമിച്ചവരെ പൊലീസ് സഹായത്തോടെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം സ്‌കൂളിനെപ്പറ്റി മോശമായി പറയിപ്പിക്കുന്നതും ആക്രമിക്കുന്ന കുട്ടികളുടെ സ്‌കൂളിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

നിലത്തുവീണ കുട്ടിയെ ചവിട്ടുന്നതും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കുറ്റക്കാര്‍ക്കെതിരെ നടപ ടി വേണമെന്നും പഠിത്തത്തി ല്‍ മുന്നില്‍ നില്‍ക്കുന്ന മകന് നീതി കിട്ടണമെന്നും പ്രചരിപ്പി ക്കുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കണ മെന്നും പിതാവ് പറഞ്ഞു.