ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിവ് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്ദർശനത്തിനുള്ള തീയതി തീരുമാനിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ ഇന്ത്യയും യുകെയും ഔദ്യോഗികമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. മേയ് മാസത്തിൽ തന്നെ ഇന്ത്യയും യുകെയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകിയിരുന്നു. കരാറിലൂടെ ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും തീരുവയിളവ് ലഭിക്കുമെന്നും ബ്രിട്ടീഷ് കമ്പനികൾക്ക് വിസ്കി, കാറുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് എളുപ്പമാക്കുമെന്നും, മൊത്തത്തിലുള്ള വ്യാപാരം വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നതിന് ശേഷം യുകെ ഏർപ്പെടുന്ന ഏറ്റവും വലിയ വ്യാപാര കരാറായ എഫ്.ടി.എ. ഇതിന് പുറമെ ഇരു രാജ്യങ്ങളും ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടിയിലും ഒപ്പുവെച്ചിട്ടുണ്ട്. രണ്ട് കരാറുകളെയും ചരിത്രപരമായ നാഴികക്കല്ല് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. രണ്ട് രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളിലും വ്യാപാരം, നിക്ഷേപം, വളർച്ച, തൊഴിലവസരങ്ങൾ എന്നിവ ഉത്തേജിപ്പിക്കുകയും ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.