13കാരനെ പീഡിപ്പിച്ച സംഭവം. 55കാരന് 41 വര്‍ഷം കഠിനതടവും 49,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മമ്പാട് പുള്ളിപ്പാടം കോളപ്പാടന്‍ അക്ബറിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. 

മലപ്പുറം: 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 55കാരന് 41 വര്‍ഷം കഠിനതടവും 49,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മമ്പാട് പുള്ളിപ്പാടം കോളപ്പാടന്‍ അക്ബറിനെതിരെയാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പിഴ അടച്ചാല്‍ തുക അതിജീവിതന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും നാലുമാസവും അധിക തടവ് അനുഭവിക്കണം. 2024 ജനുവരി 14 നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്ത് ഇന്‍സ്‌പെക്ടര്‍ എന്‍. സാജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സീനിയര്‍ സിവില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി. സുമിത്ര കേസ് അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 19 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും മൂന്നു തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ ജയിലേക്കയച്ചു.