വിമുക്ത ഭടന്മാരായ സുരക്ഷാ ജീവനക്കാരെ സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി
കോഴിക്കോട്: അഴിയൂർ - മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണ മേഖലയിലുണ്ടായ സംഘർഷത്തിൽ 19 പേർക്കെതിരെ വധശ്രമത്തിന് ചോമ്പാല പോലീസ് കേസെടുത്തു. നിർമ്മാണ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതിന് മൂന്ന് സിപിഎം പ്രവർത്തകർ അടക്കം കണ്ടാലറിയാവുന്ന 15 പേർക്ക് എതിരെയും, നാട്ടുകാരുടെ പരാതിയിൽ നാല് സുരക്ഷാ ജീവനക്കാർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസ് മേഖലയിൽ ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി നൽകുന്നതിൽ നാട്ടുകാരും നിർമ്മാണ കമ്പനിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റവർ തലശ്ശേരി, വടകര എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.
കോഴിക്കോട് ജില്ലിയിലെ അഴിയൂരിൽ ഇന്നലെയാണ് റോഡ് നിർമ്മാണ കമ്പനിയിലെ സുരക്ഷാ ജീവനക്കാർക്ക് മർദ്ദനമേറ്റത്. അഴിയൂർ - മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണക്കമ്പനിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്ത ഭടനുമായ സമിനീഷിനും സഹോദരനായ ജിഷ്ണുവിനുമാണ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റത്. സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ഇരുവരും പരാതിപ്പെട്ടത്.
ബൈപ്പാസ് പണി നടന്നു കൊണ്ടിരിക്കുന്ന റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും മദ്യപ സംഘങ്ങൾ കൂട്ടം കൂടുന്നതും വിലക്കിയെന്നും ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്നും പരിക്കേറ്റ സുരക്ഷാ ജീവനക്കാർ ആരോപിച്ചു. സിപിഎം കോട്ടാമലകുന്ന് ബ്രാഞ്ച് സെക്രട്ടറി ഷിനോജിൻ്റെ നേതൃത്വത്തിലുള്ള സംഘം വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചതായും പരാതിയിൽ പറയുന്നു. ഇരുവരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോമ്പാല പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
