'കുടിവെള്ളം മുട്ടിച്ച് കള്ളന്മാര്'; ഇൻഫോ പാർക്കിന് സമീപം മൂന്ന് വീടുകളിൽ മോഷണം
വീട്ടുകാർ നനയ്ക്കുന്നതിനും മറ്റുമായി വീടിനുപുറത്ത് സ്ഥാപിച്ചിരുന്ന മോട്ടറുകളാണു മോഷണംപോയത്.
ആലപ്പുഴ: പൂച്ചാക്കല്‍ പള്ളിപ്പുറത്ത് ഇൻഫോ പാർക്കിനുസമീപം മൂന്ന് വീട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് മോഷണം. കിണറില്‍ നിന്നും വെള്ളമടിക്കാനായി സ്ഥാപിച്ചിരുന്ന മൂന്നു മോട്ടറുകൾ മോഷണം പോയി. വീട്ടുകാർ നനയ്ക്കുന്നതിനും മറ്റുമായി വീടിനുപുറത്ത് സ്ഥാപിച്ചിരുന്ന മോട്ടറുകളാണ് മോഷണംപോയത്. മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നു.
ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം പൊറ്റേച്ചിറ വിശ്വനാഥൻ, പട്ടേക്കാട് പ്രകാശൻ, കണിച്ചേരിവെളി ലീല എന്നിവരുടെ വീടുകളിലാണ് മോഷണം. ലീലയുടെ മകന്റെ വീട്ടിലെ മോട്ടോർ ഇളക്കിമാറ്റാൻ നടത്തിയ ശ്രമം വിജയിച്ചില്ല. രാവിലെയാണ് എല്ലാ വീട്ടുകാരും സംഭവമറിയുന്നത്. മറ്റൊന്നും വീടുകളിൽനിന്നു നഷ്ടമായിട്ടില്ല.
പഞ്ചായത്തംഗം കെ. കെ. ഷിജിയുടെ നിർദേശപ്രകാരം വീട്ടുകാർ ചേർത്തല പോലീസിൽ പരാതി നൽകി. ഇൻഫോപാർക്കിന് തെക്കുഭാഗത്തുനിന്ന് കിഴക്കോട്ടുള്ള റോഡിന് സമീപമാണ് മോഷണം നടന്ന വീടുകൾ. അതുകൊണ്ടുതന്നെ പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ അനുമാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona