വയനാട്ടിലെ ഏറ്റുമുട്ടല്‍: രണ്ട് പൊലീസുകാർക്ക് പരിക്ക് , ഒരു മാവോയിസ്റ്റ് കസ്റ്റഡിയിലെന്ന് സൂചന
സമീപത്തെ കാട്ടിലേക്ക് ഓടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഒരാള്‍ കസ്റ്റഡിയിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കസ്റ്റഡിയിലുള്ളത് വേൽമുരുകലെന്നാണ് സൂചന.
വൈത്തിരി: വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മരിച്ചത് മാവോയിസ്റ്റ് നേതാവ് സി പി ജലീലെന്നാണ് സൂചന. വെടിവയ്പ് നടന്ന റിസോർട്ടിന് സമീപം വച്ചാണ് മാവോയിസ്റ്റ് കൊല്ലപ്പെട്ടത്. സമീപത്തെ കാട്ടിലേക്ക് ഓടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഒരാള്‍ കസ്റ്റഡിയിലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
കസ്റ്റഡിയിലുള്ളത് വേൽമുരുകനാണെന്നാണ് സൂചന. റിസോർട്ടിലെത്തി മാവോയിസ്റ്റുകൾ പണം ആവശ്യപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. എത്തിയത് ആയുധധാരികളായ അഞ്ചംഗ സംഘമാണെന്നും പൊലീസ് സ്ഥിരീകരിച്ചു . ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. മുപ്പതിലധികം സേനാംഗങ്ങൾ ഇപ്പോഴും കാട്ടിനുള്ളിൽ തിരച്ചില്‍ നടത്തുകയാണ്.
കണ്ണൂർ റേഞ്ച് ഐജി വയനാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിവരം മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷ് ഇൻക്വസ്റ്റ് നടപടികൾക്കായി വെടിവെപ്പ് നടന്ന റിസോർട്ടിലെത്തി.