ആറ്റിങ്ങൽ കുഴിമുക്ക് ഭാഗത്ത് അനിൽകുമർ എന്നയാളിന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി.

തിരുവനന്തപുരം: ആറ്റിങ്ങൽ കുഴിമുക്ക് ഭാഗത്ത് അനിൽകുമർ എന്നയാളിന്റെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. 45 കിലോഗ്രാം ഭാരം വരുന്ന ചന്ദന തടി കഷണങ്ങളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ഫ്ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചന്ദനം കണ്ടെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം കൺട്രോൾ റൂം റെയിഞ്ച് ഓഫീസർ സലിൻ ജോസ്, ചുള്ളിമാനൂർ ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ വി ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിലിൽ. വീടിനോട് ചേർന്നിരുന്ന സിന്തറ്റിക് വാട്ടർ ടാങ്കിനകത്ത് ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങൾ ഒളിപ്പിച്ചനിലയിലാണ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ ഏകദേശം 4 ലക്ഷം രൂപയോളം വില കിട്ടാവുന്ന ചന്ദന കഷ്ണങ്ങളാണ് പിടിച്ചെടുത്തത്. 

ഈ ചന്ദനം വിൽക്കാൻ ശ്രമിച്ച ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിനെ കസ്റ്റഡിയിൽ എടുത്തു. പാലോട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഷിജുവും ഫോറസ്റ്റർ അജയകുമാറും മറ്റു സ്റ്റാഫുകളും ചേർന്ന് മഹസർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്വത്തിൽ ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർമാരായ സലിൻ ജോസ് , വി. ബ്രിജേഷ് ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ തുളസിധരൻ നായർ, ഹരീന്ദ്രകുമാർ, ശ്രീജിത്ത്‌ ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ സജു, അനൂപ്, സനു, റിഞ്ചു ദാസ്, വിജയകുമാർ, ലല്ലുപ്രസാദ്, ആരതി ഡ്രൈവർ മാരായ വിനോദ്, ബാബുരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.