ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബാലരാമപുരം സ്വദേശി അ‍ഞ്ജുവിനെയാണ് ഇന്നലെ ഭർത്ത‍ൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയെയാണ് ഇന്നലെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്‍റെ ബന്ധുക്കൾ പറയുന്നു. 

കഴിഞ്ഞ ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അ‍ഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുളളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.