കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വണ്ടൂർ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
വണ്ടൂർ:വണ്ടൂർ കാഞ്ഞിരംപാടത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. അരീക്കോട് വാക്കാലൂർ സ്വദേശിനിയായ ശാന്തകുമാരി (40) യെയാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംപാടം സുധീറിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മുൻ ഭർത്താവുമായി വിവാഹമോചനം നേടിയ ഇവർ ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കാറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി അവസാനമായി ഇയാളുടെ വീട്ടിലെത്തിയത്. തുടർന്ന് തിങ്കളാഴ്ച രാവിലെ തൊട്ടടുടത്ത വീട്ടിൽ താമസിക്കുന്ന സുധീറിന്റെ അമ്മയാണ് കിണറ്റിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം തോന്നിക്കുന്നതായാണ് പോലീസ് നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടം നടപടികൾ ചൊവ്വാഴ്ച ഉച്ചയോടെ പൂർത്തിയായി. അടങ്ങാപ്പുറത്ത് സുധീറിന്റെ വീട്ടിലും മുറ്റത്തെ കിണറ്റിലും പരിശോധന നടത്തിയ സംഘം സംഭവസഥലത്തെ വിരലടയാളങ്ങളും മറ്റ് സാമ്പിളുകളും ശേഖരിച്ചു. വെള്ളത്തിൽ മുങ്ങിയുള്ള മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ബലപ്രയോഗം നടന്നതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനായിട്ടില്ല.