ക്ഷേത്രദർശനത്തിന് പോയ മുൻ സൈനികന്റെ മോട്ടോർസൈക്കിളും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ പുന്നപ്ര പൊലീസ്മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശിയായ മുരളീകൃഷ്ണനാണ് പിടിയിലായത്.
പുന്നപ്ര: ക്ഷേത്രദർശനത്തിന് പോയ മുൻ സൈനികനും കേരള ബാങ്ക് ഹരിപ്പാട് ജീവനക്കാരനുമായ വ്യക്തിയുടെ മോട്ടോർസൈക്കിളും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ സംഭവം നടന്ന മണിക്കൂറുകൾക്കകം പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള ഗുരുക്കൻ കുന്നിൽ മുരളീകൃഷ്ണനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
പായിപ്പാട് അജിത ഭവനത്തിൽ സജിയുടെ 30,000 രൂപ വില വരുന്ന കെഎല്‍-29 എ-5407 നമ്പർ ചുവപ്പ് നിറത്തിലുള്ള ഹീറോ പാഷന്‍ പ്ലസ് മോട്ടോർസൈക്കിളും, 13,000 രൂപ വില വരുന്ന റെഡ്മി മൊബൈൽ ഫോണുമാണ് മോഷണം പോയത്. പുലർച്ചെ 5.15ന് പുന്നപ്ര ചന്തയ്ക്ക് വടക്കുവശം മാർ ഗ്രിഗോറിയസ് കൺവെൻഷൻ സെന്ററിന് മുൻവശം വെച്ചാണ് മോഷണം നടന്നത്.
പുന്നപ്ര എസ്എച്ച്ഒ മഞ്ജുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അരുൺ, അബ്ദുൽ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫിസര്‍മാരായ രതീഷ്, അബൂബക്കർ സിദ്ദീഖ്, അമർ ജ്യോതി, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അതിവേഗം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മോഷണം പോയ സാധനങ്ങൾ കണ്ടെടുക്കുകയും, പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടക്കുകയും ചെയ്തു.


