ശാസ്തമംഗലത്തെ ഓഫിസില്‍ എംഎല്‍എയുടെ നെയിംബോര്‍ഡിന് മുകളിലായി ശ്രീലേഖ പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും, തനിക്കെതിരായ പരാതിയെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്ന് പരിഹസിക്കുകയും ചെയ്തു.
തിരുവനന്തപുരം: വട്ടിയൂര്‍കാവ് എംഎല്‍എ വി.കെ. പ്രശാന്തുമായുള്ള ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുടെ ഓഫിസ് തർക്കം തുടരുന്നു. ശാസ്തമംഗലത്തെ ഓഫിസില്‍ വി.കെ. പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിലായി ശ്രീലേഖ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. എംഎൽഎ ഓഫിസില്‍ ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയ അഭിഭാഷകനെയും ശ്രീലേഖ പരിഹസിച്ചു. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്നും ശ്രീലേഖ പരിഹസിച്ചു.
ന്യൂ ഇയര്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേട്ട വാര്‍ത്ത, തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്ന വിവരം അറിഞ്ഞുവെന്നും അവര്‍ പറഞ്ഞു. താൻ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി സ്വന്തമായി ഓഫിസ് തുറന്നുവെന്നുമാണ് പരാതി. തന്നെ അറസ്റ്റ് ചെയ്ത് തുറങ്കലില്‍ അടയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നതെന്നും അവർ പറഞ്ഞു. തുടര്‍നടപടികള്‍ക്കായി പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു.
