കീഴൂരിലെ പുനരധിവാസ പദ്ധതി: സെന്റിന് 20000 രൂപയുടെ ഭൂമി വാങ്ങിയത് 1.8 ലക്ഷം കാണിച്ച്, ചൂഷണത്തിൽ അന്വേഷണം
കീഴൂരിൽ ഉരുൾപൊട്ടൽ ഭീഷണി മുൻനിര്‍ത്തി സര്‍ക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടിക ജാതി കുടുംബങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടതായി പരാതി
പാലക്കാട്: കീഴൂരിൽ ഉരുൾപൊട്ടൽ ഭീഷണി മുൻനിര്‍ത്തി സര്‍ക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടിക ജാതി കുടുംബങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടതായി പരാതി. സര്‍ക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിക്ക് അമിത വില ഈടാക്കിയെന്നാണ് പരാതി. സംഭവത്തിൽ പട്ടിക ജാതി പട്ടിക വകുപ്പ് കമ്മീഷൻ അന്വേഷണം തുടങ്ങി.
കമ്മീഷൻ അംഗം എസ് അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പാലക്കാട് ജില്ലാ കളക്ടര്‍ ഉൾപ്പടെയുള്ളവരെ വിളിച്ചു ചേര്‍ത്ത് സെപ്റ്റംബർ ആദ്യ വാരം വിവരങ്ങൾ പരിശോധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
അനങ്ങൻമലയിൽ 2018-ൽ പ്രളയകാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ മൂന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം കീഴൂർ വെട്ടുകാട്ടിൽ ചുക്രൻ, കൃഷ്ണൻകുട്ടി, അക്കി എന്നിവർക്കു ഭൂമി വാങ്ങാൻ ആറ് ലക്ഷം, വീടു നിർമിക്കാൻ നാല് ലക്ഷം എന്ന ക്രമത്തിൽ 10 ലക്ഷം രൂപവീതം അനുവദിച്ചു.വീടുകളുടെ നിർമാണം പുരോഗമിക്കുന്നതിനിടെ സ്ഥലക്കച്ചവടത്തിൽ ഇവർ ചൂഷണം ചെയ്യപ്പെട്ടതായി ആരോപണം ഉയർന്നു.
സെന്റിന് 20000 രൂപ നിരക്കിൽ വിലയുണ്ടായിരുന്ന പ്രദേശത്ത് സെന്റിന് 1.8 ലക്ഷം രൂപ നിരക്കിൽ ഈടാക്കിയെന്നാണ് പരാതി. ഭൂമി വാങ്ങിയവരും എസ്‍സി പ്രമോട്ടറും എസ്‌സി കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു. പ്രദേശത്ത് മറ്റ് പദ്ധതികളിലും ഇത്തരം ചൂഷണങ്ങൾ നടക്കുന്നതായി ആരോപണമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona