ആലപ്പുഴയിലെ പൂങ്കാവ് വൈ ബി സി വായനശാലയിലെ ഓണഘോഷ പരിപാടികളാണ് ആൻഡ്രൂസ് അലങ്കോലമാക്കിയത്. ഇത് ചോദ്യം ചെയ്ത വായനശാലയുടെ ഭാരവാഹികളായ സഹോദരങ്ങളെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് വിധി.
ആലപ്പുഴ: ഓണാഘോഷ പരിപാടി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത വിരോധത്തിൽ സഹോദരങ്ങളെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ആലപ്പുഴ സ്വദേശി ഡെന്നീസ് എന്ന് വിളിക്കുന്ന ആൻഡ്രൂസിന് (27) കോടതി വിധിച്ചത്.
2017 സെപ്തംബര്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിലെ പൂങ്കാവ് വൈ ബി സി വായനശാലയിലെ ഓണഘോഷ പരിപാടികളാണ് ആൻഡ്രൂസ് അലങ്കോലമാക്കിയത്. ഇത് ചോദ്യം ചെയ്ത വായനശാലയുടെ ഭാരവാഹികളായ സഹോദരങ്ങളെ കത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് വിധി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശി ആൻഡ്രൂസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ടിലെ ജഡ്ജി എസ് ഭാരതിയാണ് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ ആൻഡ്രൂസ് പ്രതിയാണ്. കഴിഞ്ഞ മാസം 30 ന് നാല് കിലോ കഞ്ചാവുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്ഐ ശ്രീമോൻ ഹാജരായി.


