ചിന്നക്കന്നാലിൽ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി നിര്‍മ്മാണം; റവന്യൂ വകുപ്പ് തടഞ്ഞു
അതേസമയം സ്ഥലം തങ്ങളുടെ ക്ഷേത്രം വകയാണെന്ന് അവകാശവാദവുമായി ആദിവാസികളും രംഗത്തെത്തിയിട്ടുണ്ട്.
ഇടുക്കി: ഇടുക്കി ചിന്നക്കന്നാലിൽ സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി വിൽപ്പന നടത്തിയ സര്‍ക്കാര്‍ ഭൂമിയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തി തടഞ്ഞു. ചിന്നക്കനാൽ വില്ലേജിൽ 34 /1 സര്‍വ്വേ നമ്പരില്‍പ്പെട്ട സൂര്യനെല്ലി ഷൺമുഖവിലാസത്തെ റവന്യൂ പുറംപോക്ക് ഭൂമിയിലാണ് കയ്യേറ്റവും നിർമ്മാണവും ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.
സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ സ്ഥലം ചിന്നക്കനാൽ സ്വദേശിക്ക് മറിച്ച് വിൽക്കുകയായിരുന്നു. കൈവശ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിൽപ്പന നടത്തിയത്. ഇതേ സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കുന്നതിനായി നിർമ്മാണം ആരംഭിച്ചതോടെയാണ് പരാതി ഉയർന്നത്. തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ നേരിട്ടെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
സർക്കാർ ഭൂമിയിൽ വീട് വച്ചതും, കൈവശരേഖ നൽകിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും അന്വേഷിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സ്ഥലം തങ്ങളുടെ ക്ഷേത്രം വകയാണെന്ന് അവകാശവാദവുമായി ആദിവാസികളും രംഗത്തെത്തി. പതിറ്റാണ്ടുകളായി മേഖലയിലുള്ള ആദിവാസി ക്ഷേത്രത്തിൻറെ വകയാണ് ഭൂമിയെന്നും. സ്ഥലം ക്ഷേത്രത്തിന് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധമുയര്‍ന്നിട്ടുണ്ട് .