Asianet News MalayalamAsianet News Malayalam

തുണിക്കടയുടെ എസി വിന്‍റോ തകർത്ത് അകത്ത് കയറി, എല്ലാം വാരി വലിച്ചിട്ടു, പണം കവർന്നു; കന്നംകുളത്ത് മോഷണ പരമ്പര

സമീപത്തെ പലചരക്ക് കടയിലും മോഷണം നടന്നിട്ടുണ്ട്. പലചരക്ക് കടയില്‍ നിന്നും മോഷ്ടാവിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

robbery in kunnamkulam textile shop vkv
Author
First Published Sep 19, 2023, 4:03 PM IST

കുന്നംകുളം: തൃശൂരിൽ കുന്നംകുളം മേഖലയില്‍ വ്യാപക മോഷണ പരമ്പര. കുന്നംകുളത്തും കൊരട്ടിക്കരയിലുമാണ് മോഷണങ്ങള്‍ നടന്നത്. കുന്നംകുളം നഗരത്തിലെ തുണിക്കട കുത്തിതുറന്ന് മോഷണം നടത്തി. പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കേരള വസ്ത്രാലയത്തിലാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ മൂന്നാം നിലയിലെ എ.സി. വിന്റോ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.  അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന ചില്ലറയടക്കമുള്ള തുകയാണ് മോഷണം പോയതെന്നാണ് ഉടമ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

ഓഫീസ് മുറിയിലും രണ്ടാം നിലയും എത്തിയ മോഷ്ടാവ് വസ്ത്രാലയത്തിനുള്ളിലെ സാധന സാമഗ്രികള്‍ അകത്ത് വാരി വലിച്ചെറിഞ്ഞിട്ടുണ്ട്. ലോക്കര്‍ തകര്‍ക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പണം സ്വീകരിക്കുന്ന കൗണ്ടറും തുറന്ന് പരിശോധിച്ചിട്ടുണ്ട്. അകത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ എത്ര മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്. 

ഈക്കഴിഞ്ഞ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം രാത്രി 10 നാണ് അടച്ചത്. തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അര്‍ധരാത്രിക്കും പുലര്‍ച്ചയ്ക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. കെട്ടിടത്തിനു പിറകിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. സമീപത്തെ പലചരക്ക് കടയിലും മോഷണം നടന്നിട്ടുണ്ട്. പലചരക്ക് കടയില്‍ നിന്നും മോഷ്ടാവിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷണത്തെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പെരുമ്പിലാവ് കൊരട്ടിക്കരയില്‍ വാടകവീടുകളിലാണ് മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കൊരട്ടിക്കരയില്‍ താമസിക്കുന്ന വലിയവളപ്പില്‍ വീട്ടില്‍ മുഹമ്മദ്, ഒല്ലുകാരന്‍ വീട്ടില്‍ ജിനീഷ് എന്നിവരുടെ വാടക വീടുകളിലാണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടിലെ രണ്ടര ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കമ്മലും, ജിനീഷിന്റെ വീട്ടിലെ പൈസ ഇട്ടുവെക്കുന്ന കുടുക്കയില്‍ സൂക്ഷിച്ച പണവുമാണ് കവര്‍ന്നത്. ഇരു വീട്ടുകാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്.  

മുഹമ്മദിന്റെ വീട്ടുകാര്‍ ആശുപത്രിയില്‍ പോയിരുന്നെങ്കിലും രാത്രി 11ന് മുഹമ്മദിന്റെ മകന്‍ വീട്ടിലെത്തിയപ്പോള്‍ വീടിനു പുറകില്‍നിന്ന് രണ്ടുപേര്‍ ഓടിപ്പോയതായും ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി തൃശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും  പരിശോധന നടത്തി.  മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചതായി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്‍ അറിയിച്ചു.

Read More : 

Follow Us:
Download App:
  • android
  • ios