കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കാൻ റൺവേ വികസനം അനിവാര്യം: മന്ത്രി വി അബ്ദുറഹിമാൻ
കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ
മലപ്പുറം: കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിനായി ഉന്നതതല സമിതി നിർദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും ഖബർസ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാൽ മതിയെന്നാണ് എയർപോർട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കർ ഭൂമി ഏറ്റെടുത്താൽ മതിയാകും. ഇത് ഏറെ ആശ്വാസകരമാണ്. നേരത്തെ 18.5 ഏക്കറായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നൽകുമെന്നും ആരെയും തെരുവിലിറക്കുന്ന സമീപനം സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read more: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു, രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പ്രകാരം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാൻ റൺവേക്ക് ഇരു വശങ്ങളിലുമായി ഭൂമി ഏറ്റെടുക്കൽ അനിവാര്യമാണ്. വിമാനത്താവള റൺവേ വികസനം വേഗത്തിലാക്കിയാൽ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് നിലനിർത്താനും സാധിക്കുകയുള്ളു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് തടസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ ടിവി ഇബ്രാഹിം എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുൾപ്പടെ ജനപ്രതിനിധികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾ മന്ത്രി പരിഗണിച്ചു.
Read more: കളിക്കിടെ നാല് വയസുകാരൻ മൂക്കിൽ ബാറ്ററിയിട്ടു, ശ്വാസനാളത്തിൽ കുടുങ്ങി: വിദഗ്ധമായി പുറത്തെടുത്തു
യോഗത്തിൽ ഡോ. എംപി അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ ടിവി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, കെ.പി.എ മജീദ്, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി ഫാത്തിമത് സുഹറാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, കൊണ്ടോട്ടി നഗരസഭ കൗൺസിലർ കെ.പി ഫിറോസ്, ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, എയർപോർട്ട് ഡയറക്ടർ എസ്. സുരേഷ്, എ.ഡി.എം എൻ.എം മെഹറലി, പള്ളിക്കൽ പഞ്ചായത്ത് വാർഡ് അംഗങ്ങളായ ജമാൽ കരിപ്പൂർ, കെ. നസീറ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.