കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്
തിരുവനന്തപുരം: റഷ്യൻ സഞ്ചാരിയെ വിഴിഞ്ഞത്ത് സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ മോസ്കോയിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി വിഴിഞ്ഞം പുളിങ്കുടിയിലെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞിരുന്ന പവേൽ പൊഡ്ഗ്രോ നോവ് (47) ആണ് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ മരണപ്പെട്ടത്. കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്. രാവിലെ 4ന് തിരികെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി സഹോദരൻ രാത്രി 12.45 ഓടെ പവേലിനെ വിളിച്ചുണർത്താൻ എത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുകയായിരുന്നു.
ഉടൻ സുഹൃത്തിനെയും കൂട്ടി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. അമിതവണ്ണമുള്ള പവേലിന് 180 കിലോയോളം ഭാരമുണ്ടായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വിശദമാക്കി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടപടിക്രമങ്ങൾ പൂർതിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകും.


