തീ പിടുത്തം തുടർക്കഥ, എന്നിട്ടും അഗ്നി സുരക്ഷാ ഉപകരണങ്ങളില്ലാതെ മിഠായി തെരുവിലെ കടകൾ
കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി ഉമേഷ് എ യുടെ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ വ്യക്തമാകുന്നത്...
കോഴിക്കോട്: തുടരെ തുടരെ അഗ്നി ബാധയുണ്ടാകുന്ന കോഴിക്കോട് മിഠായിത്തെരുവിലേയും പരിസരങ്ങളിലേയും മിക്ക കടകളിലും ഫയർ എക്സിറ്റിങ് ഗ്യുഷർ പോലുള്ള അഗ്നിസുരക്ഷാ ഉപകരണങ്ങൾ ഇല്ല. ഉള്ളയിടങ്ങളിൽ ഉപകരണം ഉപയോഗിക്കാനറിയുന്നവരുമില്ല. കോഴിക്കോട് സിറ്റി സ്പെഷൽ ബ്രാഞ്ച് എസിപി ഉമേഷ് എ യുടെ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ വ്യക്തമാകുന്നത്.
കോഴിക്കോട് എം പി റോഡ്, മിഠായി തെരുവ് പരിസരങ്ങളിൽ പല തവണയായി തീപിടുത്തമുണ്ടായ സാഹചര്യത്തിൽ അതിനെക്കുറിച്ച് അന്വേഷണം നടത്താനും അടയിന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ പൊലീസ് മേധാവി എ ജോർജ്, ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ മുതൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജന്റെ മേൽനോട്ടത്തിൽ സ്പെഷൽ ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും ടൗൺ പൊലീസും അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി മേലേപാളയം, എസ്.എം. സ്ട്രീറ്റ്, കോർട്ട് റോഡ്, എം.പി. റോഡ്, ബഷീർ റോഡ്, താജ് റോഡ് തുടങ്ങിയവ ഭാഗങ്ങളായി തിരിച്ച് ഓരോ കെട്ടിടങ്ങളിലും കടകളിലും നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ, അനധികൃത കൈയേറ്റങ്ങൾ, കടയിൽ നിന്നും മറ്റും സാധനങ്ങൾ പുറത്തേക്ക് വച്ച് വഴിതടസ്സപ്പെടുത്തുന്ന കാര്യങ്ങൾ, ഫയർ എക്സിറ്റിങ് ഗ്യുഷർ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോയെന്നതും അത് ഉപയോഗിക്കുവാൻ അറിയുമോ എന്നതുമടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചത്.
പല കടകളിലും അഗ്നി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലായെന്നും ലഭ്യമായ കടകളിൽ ഇത് ഉപയോഗിക്കുവാൻ അറിയാത്ത സാഹചര്യമാണുള്ളതെന്നും കണ്ടെത്തിയത്. തുടർന്ന് ഇവർക്ക് ഫയർ ആൻറ് റസ്ക്യുവിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും പൊലീസ് പറഞ്ഞു. അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരാഴ്ചക്കകം ജില്ലാ പൊലീസ് മേധാവി മുമ്പാകെ സ്പെഷൽ ബ്രാഞ്ച് എ.സി.പി സമർപ്പിക്കും.