ഭാനുമതിക്ക് ലഭിക്കുന്ന വാർധക്യ പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. തകർന്നടിഞ്ഞ ഷെഡ്ഡിലാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറങ്ങുന്നതുമെല്ലാം.

അമ്പലപ്പുഴ: ഷീറ്റ് വലിച്ചുകെട്ടിയ തകർന്ന ഷെ‍ഡ്ഡിൽ കഴിയുന്ന വൃദ്ധ ദമ്പതികളുടെ ജീവിതം നാടിനാകെ നൊമ്പരമാകുന്നു. രണ്ട് ആൺ മക്കളും ഒരു മകളുമുള്ള വൃദ്ധ ദമ്പതികളാണ് ദുരിതത്തിൽ കഴിയുന്നത്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ആമയിട ശാന്തമംഗലം കോളനിയിൽ കേശവൻ (73), ഭാര്യ ഭാനുമതി (65) എന്നിവരാണ് ജീർണ്ണിച്ച ഷെഡ്ഡിൽ ജീവിതം തള്ളി നീക്കുന്നത്. ഭാനുമതിക്ക് ലഭിക്കുന്ന വാർധക്യ പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. തകർന്നടിഞ്ഞ ഷെഡ്ഡിലാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറങ്ങുന്നതുമെല്ലാം.

ഇടയ്ക്ക് ആക്രി സാധനങ്ങൾ പെറുക്കാനും കേശവൻ പോകാറുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാരിന്റെ ലൈഫ് ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടില്ല. മരുന്നിനും വീട്ടാവശ്യത്തിനും പോലും പണമില്ലാത്ത ഈ കുടുംബത്തിന് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥലം വാങ്ങുകയെന്നത് സ്വപ്നം മാത്രമാണ്. പുറമ്പോക്ക് സ്ഥലമെങ്കിലും കണ്ടെത്തി ഈ വൃദ്ധ ദമ്പതികൾക്ക് സുരക്ഷിതയിടമൊരുക്കാൻ അധികൃതർ തയാറാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.