വിഴിഞ്ഞം തീരത്ത് പായ് കപ്പലുകൾ. ഡിസംബറിൽ തലസ്‌ഥാനത്തു നടക്കുന്ന നാവിക സേന ദിനാഘോഷ ഭാഗമായ പരിശോധനകൾക്കും സർവേ നടപടികൾക്കുമായി എത്തിയതാണ് കപ്പലുകൾ.
തിരുവനന്തപുരം: തീരത്തിന് ആശങ്കയായി പായ്ക്കപ്പലുകൾ. വിഴിഞ്ഞം തീരത്തോട് ചേർന്ന് കണ്ട പായ്ക്കപ്പലുകൾ പിന്നീട് നാവിക സേനയുടേതാണെന്നറിഞ്ഞന്തോടെ ആശങ്ക നീങ്ങി. ഡിസംബറിൽ തലസ്‌ഥാനത്തു നടക്കുന്ന നാവിക സേന ദിനാഘോഷ ഭാഗമായ പരിശോധനകൾക്കും സർവേ നടപടികൾക്കുമായി എത്തിയതാണ് കപ്പലുകൾ. കഴിഞ്ഞ ദിവസം ഉച്ചയോടടുത്താണ് സംഭവം. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തോടടുത്തു രണ്ടു പായ്ക്കപ്പലുകൾ എത്തിയെന്ന വിവരത്തെ തുടർന്ന് വിഴിഞ്ഞം കോസ്‌റ്റൽ പൊലീസ് എസ്ഐമാരായ ജോസ്, വിനോദ്, സിപിഒ സുരേഷ് എന്നിവരുൾപ്പെട്ട സംഘം പട്രോളിങ് ബോട്ടിൽ സ്ഥഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു. കപ്പലുകളിലൊന്നാണ് തീരത്തോടടുത്ത് വന്നത്. ശംഖുമുഖത്തെ നാവികസേനാ ദിനാഘോഷത്തിനോടനുബന്ധിച്ച് അതീവ സുരക്ഷ ക്രമീകരണങ്ങൾ വിഴിഞ്ഞം ഉൾപ്പെടെ തീരത്തും കടലിലും സജ്ജമാക്കുകയാണ്. ഇതു സംബന്ധിച്ച പരിശോധനകൾക്കാണ് കപ്പലുകൾ എത്തിയതെന്നാണ് വിവരം.
