ശബരിമല സീസണില്‍ അയ്യപ്പ ഭക്തർക്കായി ഇരുമുടി സഞ്ചിയും തോൾസഞ്ചിയും നിർമ്മിക്കുന്ന തിരക്കിലാണ് സക്ഷമ ഭവനിലെ അന്തേവാസികള്‍.
കോഴിക്കോട്: വെല്ലുവിളികള്‍ മറികടന്ന് മുന്നേറുകയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭിന്നശേഷിക്കാരായ വനിതാ കൂട്ടായ്‌മ. ശബരിമല സീസണില്‍ അയ്യപ്പ ഭക്തർക്കായി ഇരുമുടി സഞ്ചിയും തോൾസഞ്ചിയും നിർമ്മിക്കുന്ന തിരക്കിലാണ് സക്ഷമ ഭവനിലെ അന്തേവാസികള്‍.
ആത്മവിശ്വാസത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഏടുകൾ നെയ്തെടുക്കുകയാണ് 20 വനിതകൾ. കാഴ്ച്ചശക്തിയില്ലാത്തവരും സംസാരിക്കാന്‍ പറ്റാത്തവരുമായ 20 പേരാണ് ഇവിടെയുളളത്. ഏതാനും വർഷങ്ങളായി പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന സക്ഷമയെന്ന കൂട്ടായ്മയാണ് ഇവർക്ക് തണലേക്കുന്നത്. ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം എന്ന ലക്ഷ്യത്തോടെയാണ് സക്ഷമയുടെ തുടക്കം. സമദൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലാണ് പ്രവർത്തനങ്ങൾ.
തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി തയ്യൽക്കാരനെ കൊണ്ടുവന്നായിരുന്നു തുന്നൽ പരിശീലനം. വരുമാന മാർഗമെന്ന നിലയിലാണ് വിൽപന തുടങ്ങിയത്. അന്തേവാസികൾ തയ്യാറാക്കുന്ന ഇരുമുടി സഞ്ചികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്തോടെ അന്തർസംസ്ഥാനങ്ങളിൽ നിന്നു വരെ ഓർഡറുകൾ എത്തിത്തുടങ്ങി.
കാഴ്ചാപരിമിതിയുള്ളവർക്ക് തുന്നാൻ കഴിയാത്തതിനാൽ അവർ കർപ്പൂരം പാക്ക് ചെയ്യുന്നതിനും ചന്ദന തിരി തയ്യാറാക്കുന്നതിനും മുൻപന്തിയിലുണ്ട്. സക്ഷമയിൽ വന്നതോടെ താൻ സന്തുഷ്ടയെന്ന് നല്ലൊരു പാട്ടുകാരി കൂടിയായ സബിത പറഞ്ഞു. പരിമിതികളിൽ തളരാതെ പോരാടാനുളള ഊർജ്ജം നൽകുക മാത്രമല്ല അവർക്കൊരു ഉപജീവന മാർഗം കൂടി നൽകുകയാണ് സക്ഷമയുടെ കൂട്ടായ്മ.

