ഇറച്ചിക്കോഴി വില്പനയുടെ മറവിൽ വ്യാജ ചാരായ വില്പന; സ്ത്രീ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
ചെന്നിത്തലയിൽ ഇറച്ചി കോഴി വില്പനയുടെ മറവിൽ വ്യാജ ചാരായ വില്പന നടത്തിയ സ്ത്രീ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ
മാന്നാർ: ചെന്നിത്തലയിൽ ഇറച്ചി കോഴി വില്പനയുടെ മറവിൽ വ്യാജ ചാരായ വില്പന നടത്തിയ സ്ത്രീ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി, (44) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയപരിശോധനക്കിടയിൽ ചാരായം വിൽക്കുകയും വാങ്ങുകയും ചെയ്ത രണ്ടു പേരും പൊലീസിനെ കണ്ട് കൈവശമുണ്ടായിരുന്ന ഒരു ലിറ്റർ വാറ്റുചാരയം ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ചെന്നിത്തലയിൽ ഇറച്ചിക്കോഴി കട നടത്തിവരുന്ന മിനി ഇതിന് മുൻപ് 2015-ൽ സമാന കേസിൽ മാന്നാർ പൊലീസ് പിടുകൂടിയിട്ടുള്ള ആളാണ്.
ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന നടത്തി വന്നത്. കഴിഞ്ഞ ഒരാഴ്ചക്ക് മുൻപ് പൊലീസ് നടത്തിയ പരിശോധനയിൽ നിന്ന് മിനി രക്ഷപെട്ടെങ്കിലും വ്യാജ മദ്യ വില്പനക്ക് കേസ് രജിസ്റ്റർ ചെയ്തിരുന്നു . അതുൾപ്പടെയുള്ള കേസിലാണ് മിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona