Asianet News MalayalamAsianet News Malayalam

'മീശ'യുടെ പേരില്‍ വീണ്ടും അതിക്രമം; ഡിസി ബുക്‌സിന്‍റെ പുസ്തകമേള തടയാന്‍ സംഘപരിവാറിന്റെ ശ്രമം

മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്

sangaparivar protest against meesa novel and dc books in thrissur
Author
Thrissur, First Published Nov 10, 2018, 10:16 AM IST

തൃശൂര്‍: 'മീശ' നോവലിന്‍റെ പേരില്‍ ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാറിന്റെ ശ്രമം.  തൃശൂരില്‍ ശനിയാഴ്ച മേള തുടങ്ങാനിരിക്കെ, മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പാറമേക്കാവ് അഗ്രശാലയിലാണ് വര്‍ഷങ്ങളായി ഡിസി ബുക്‌സിന്റെ പുസ്തകമേള നടക്കാറുള്ളത്.

മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികളാണ് എതിര്‍പ്പുയര്‍ത്തി ആദ്യം രംഗത്തെത്തിയത്.

പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നും ഇവര്‍ വാദിച്ചു. 
മീശ വിവാദത്തിന് ശേഷം ചേര്‍ന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയില്‍ അഗ്രശാല പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഇപ്പോള്‍ ഹാള്‍ അനുവദിച്ചിരിക്കുന്നതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ.മഹേഷ് പറഞ്ഞു.

അതേസമയം, മേളയ്ക്കായി ദേവസ്വം ഹാള്‍ നേരത്തെ തന്നെ ഡിസി അധികൃതര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിനായി പ്രത്യേകം  കരാറുണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. കരാര്‍ ലംഘിക്കുന്നെങ്കില്‍ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂവെന്നാണ് സെക്രട്ടറിയുടെ നിലപാട്.

പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍, ദേവസ്വം അധികൃതര്‍, ഡിസി ബുക്‌സ് പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഹാളിന് മുന്നില്‍ ഇവിടെ ഹൈന്ദ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് മേള നടത്താമെന്ന് പിന്നീട് പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു. കോട്ടയത്ത് നിന്ന് ഡിസി ബുക്‌സിന്റെ സെയില്‍സ് മാനേജര്‍ ഇന്ന് തൃശൂരിലെത്തി ചര്‍ച്ച നടത്തിയ ശേഷം എന്തുവേണമെന്ന് തീരുമാനിക്കും. പുസ്തകങ്ങളുമായി വന്ന വാഹനം തൃശൂരില്‍ തന്നെയുണ്ട്. പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios