'ശാന്തിവനം സംരക്ഷിക്കണം'; സമരം ഏറ്റെടുത്ത് സാംസ്കാരിക പ്രവർത്തകർ
കെഎസ്ഇബിയുടെ വൈദ്യുത ടവർ നിർമ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശാന്തിവന സംരക്ഷണ കൺവൻഷൻ സംഘടിപ്പിച്ചു.
കൊച്ചി: ശാന്തിവനത്തിനായുള്ള സമരം ഏറ്റെടുത്ത് സംസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകരും. കെഎസ്ഇബിയുടെ വൈദ്യുത ടവർ നിർമ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ശാന്തിവന സംരക്ഷണ കൺവൻഷൻ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ നിരവധി പരിസ്ഥിതി പ്രവർത്തകരും അണിനിരന്നു.
വഴികുളങ്ങരയുടേയും ചുറ്റുമുള്ള ഗ്രാമങ്ങളുടെയും ശ്വാസകോശമായ ശാന്തിവനത്തെ കൈക്കുമ്പിളിൽ കാക്കാൻ ഒറ്റക്കെട്ടായി അണി നിരക്കുകയാണ് സംസ്ഥാനത്തെ സാംസ്കാരിക ,പരിസ്ഥിതി പ്രവർത്തകര്‍. വൈദ്യുത ടവർ നിർമ്മിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ ശാന്തിവനത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം.കാവുതീണ്ടിയുള്ള വികസനം വേണ്ടെന്ന് ഉറക്കെ പറഞ്ഞ് സാംസ്കാരിക പ്രവർത്തകര് ശാന്തിവനത്തിനായി രംഗത്തെത്തി.
എന്താണീ ശാന്തിവനം? എന്താണ് ശാന്തിവനം നേരിടുന്ന ഭീഷണി?
സുനിൽ പി ഇളയിടവും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കാനെത്തിയിരുന്നു.കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവർ നിർമ്മാണത്തിന് വേണ്ടിയാണ് ശാന്തിവനത്തിലെ മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നത്.എന്നാൽ ശാന്തിവനത്തെ തൊടാതെ പണി നടക്കുമായിരുന്നിട്ടും നിർമ്മാണം വഴിതിരിച്ചു വിട്ടതിന് പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് സ്ഥലം ഉടമ.മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി ഒഴിവാക്കാനാണ് ഇത്തരത്തിൽ നിർമ്മാണം നടത്തുന്നതെന്നാണ് ആരോപണം
കെ എസ് ഇബിക്കെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകർ പിന്തുണയുമായി എത്തിയ പശ്ചാത്തലത്തിൽ പോരാട്ടം സജീവമായി മുന്നോട്ട് കൊണ്ടു പോകാനാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ തീരുമാനം.