കുറ്റകരമായ നരഹത്യ എന്ന വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇരുവരുടെയും അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

ആലപ്പുഴ: കൃഷ്ണപുരത്ത് രണ്ടാം ക്ലാസ്‌ വിദ്യാർത്ഥി സ്‌കൂൾ ബസിന് അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവർ ശശിധരനെയും ബസിലെ ആയയായ ലീലാമ്മാളിനെയും കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റകരമായ നരഹത്യക്ക് അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍റ് ചെയ്ത് ജയിലിലയച്ചു. ഇരുവരുടെയും അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നാണ് റിമാൻഡ് റിപ്പോർട്ട്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ വൈകിട്ടാണ് കൃഷ്ണപുരം യുപി സ്‌കൂളിലെ വിദ്യാർത്ഥി റാം ഭഗത്‌ സ്‌കൂൾ ബസിന് അടിയിൽപ്പെട്ട് മരിച്ചത്. സ്കൂൾ ബസ് വീടിനടുത്തുള്ള കളരി ക്ഷേത്രത്തിന് സമീപം നിർത്തിയപ്പോൾ സഹോദരി അവന്തികയ്ക്കും മറ്റൊരു കുട്ടിക്കും ഒപ്പം ഇറങ്ങിയതാണ് റാം ഭഗത്. സഹോദരിയും കൂടെയുണ്ടായിരുന്ന കുട്ടിയും ബസിന് പിന്നിൽ കൂടിയാണ് റോഡ് മുറിച്ചുകടന്നത്. ഒറ്റയ്ക്ക് ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടന്ന റാം ഭഗത്തിനെ ഡ്രൈവർ ശ്രദ്ധിച്ചില്ല. ബസിന്റെ അടിയിൽപ്പെട്ട കുട്ടി തൽക്ഷണം മരിച്ചു. 

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ആവശ്യമായ ബോധവല്‍ക്കരണം നടത്തുമെന്നും അശ്രദ്ധമായും നിരുത്തരവാദപരമായും സ്കൂള്‍ കുട്ടികളെ കയറ്റിക്കൊണ്ടു പോകുന്ന സ്കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.