യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ്. തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത സീറ്റ് നിഷേധിക്കുകയും ചതിക്കുകയും ചെയ്തുവെന്ന് പ്രീജ ആരോപിക്കുന്നു.
പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി മഹിളാ കോൺഗ്രസ് നേതാവ്. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷാണ് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തെന്നും, പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചെന്നും പ്രീജ സുരേഷ് ആരോപിച്ചു. എന്നാൽ ഇപ്പോൾ തൻ്റെ അനുഭവത്തിലൂടെ രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിയുകയാണെന്നും പ്രീജ പറയുന്നു.
തനിക്ക് സീറ്റ് നൽകാൻ തയ്യാറാകാതെ രാഹുൽ തന്നെ ചതിച്ചുവെന്ന് പ്രീജ സുരേഷ് പറയുന്നു. പിരായിരിയിൽ പലയിടത്തും പണം വാങ്ങിയാണ് നേതൃത്വം സീറ്റ് നൽകിയതെന്നും അവർ ആരോപിച്ചു. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാർഡിൽ നിന്ന് സീറ്റ് നൽകാമെന്ന് തനിക്ക് ഉറപ്പ് നൽകിയിരുന്നതായും, എന്നാൽ ആ സീറ്റ് മറ്റൊരാൾക്ക് നൽകുകയായിരുന്നുവെന്നും പ്രീജ സുരേഷ് പരാതിപ്പെട്ടു. മുമ്പ് ഇതേ വാർഡിലെ മെമ്പറായിരുന്നു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കൂടിയായ പ്രീജ സുരേഷ്.


