കോട്ടയത്ത് എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി
സംഘർഷം രൂക്ഷമായതോടെ കോളേജ് അധികൃതർ പൊലീസിനെ വിളിക്കുകയും ഗിസുൽ ഉൾപ്പടെയുള്ള വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആവശ്യത്തിന് അറ്റൻഡൻസ് ഇല്ലാത്തിനാൽ കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് ഗിസുൽ എന്ന് പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.
കോട്ടയം: കോട്ടയത്ത് എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് മർദ്ദിച്ചതായി പരാതി. മാന്നാനം കെ ഇ കോളേജ് വിദ്യാർത്ഥി ഗിസുലാണ് പരാതിയുമായി രംഗത്തെത്തിയത്. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥകളും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ഗിസുലടക്കമുള്ള വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കസ്റ്റഡിയിൽ വച്ച് പൊലീസ് മർദ്ദിച്ചുവെന്നാണ് പരാതി
കഴിഞ്ഞ ദിവസമാണ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥകളും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ കോളേജ് അധികൃതർ പൊലീസിനെ വിളിക്കുകയും ഗിസുൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആവശ്യത്തിന് അറ്റൻഡൻസ് ഇല്ലാത്തിനാൽ കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയാണ് ഗിസുൽ എന്ന് പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.
ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് മർദ്ദിച്ചുവെന്നാണ് ഗിസുലിന്റ പരാതി. ഗിസുൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പല തവണ കോളേജിൽ പ്രശ്നങ്ങളുണ്ടാക്കിയ വിദ്യാർത്ഥിയാണ് ഗിസുലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. സംഘർഷത്തിന് കാരണക്കാരനായതിനാലാണ് അറസ്റ്റ് എന്നായിരുന്നു ഗാന്ധിനഗർ എസ്ഐയുടെ പ്രതികരണം. 15 മിനുട്ട് മാത്രമാണ് ഗിസുൽ സ്റ്റേഷനിലുണ്ടായിട്ടുള്ളുവെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ്ഐ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രകടനം നടത്തി