ക്ലാസ്മുറിയില്‍ പമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങേണ്ടി വന്ന ഷഹ്ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരിയെ ഹൃദയമുള്ളവരാരും മറക്കാനിടയില്ല.
കല്‍പ്പറ്റ: ക്ലാസ്മുറിയില്‍ പമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങേണ്ടി വന്ന ഷഹ്ല ഷെറിന്‍ എന്ന അഞ്ചാം ക്ലാസുകാരിയെ ഹൃദയമുള്ളവരാരും മറക്കാനിടയില്ല. 2019 നവംബര്‍ 20 നായിരുന്നു സുല്‍ത്താന്‍ബത്തേരി സര്‍വ്വജന ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഏറെ വിവാദത്തിനിടയായ സംഭവമുണ്ടായത്. ഷഹ്ല പോയി ഒന്നര വര്‍ഷത്തോട് അടുക്കുമ്പോള്‍ അവളുടെ സ്‌കൂള്‍ രാജകീയ പ്രൗഢിയോടെ മാറ്റി പണിയുകയാണ്. സ്‌കൂളിനെ രാജ്യന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 13.5 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നത്.
ജയ്പൂര്‍ രാജകൊട്ടാരത്തിന്റെ ഇടനാഴിയോട് സാദൃശ്യമുള്ള തരത്തിലുള്ള വരാന്തകളോടെ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് മാത്രമായി അഞ്ച് കോടിയാണ് ചിലവഴിക്കുന്നത്. ശീതികരിച്ച ക്ലാസ് മുറികളടക്കം ഇതിലുണ്ടാകും. ഇതിന് പുറമെ ഇന്‍ഡോര്‍ സ്‌റ്റേഡിയം, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, സിന്തറ്റിക് ട്രാക്ക്, ജിംനേഷ്യം എന്നിവയും അനുബന്ധമായി നിര്‍മ്മിക്കും. ഭക്ഷണം കഴിക്കുന്നതിനും പാകം ചെയ്യുന്നതിനുമായി ആധുനിക സംവിധാനങ്ങളോടെ കെട്ടിടമുണ്ടാകും.

'ഗ്രീന്‍ ആന്റ് ഫ്രൂട്ട് ക്യാംപസ്' എന്ന ആശയത്തെ പിന്‍പറ്റിയായിരിക്കും നവീകരണമെല്ലാം നടക്കുക. ഗേറ്റിന് സമീപത്ത് തന്നെയായി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കും. ഇതില്‍ 12 ക്ലാസ് മുറികള്‍ ഒരുക്കും. നിലവില്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിനുനും വിഎച്ച്എസ്സി ബ്ലോക്കിനുമിടയിലുള്ള കെട്ടിടം നവീകരിച്ച് മികച്ച സൗകര്യങ്ങളുള്ള ലൈബ്രറി ഒരുക്കും.
നിലവിൽ പിറകുവശത്തുള്ള രണ്ട് കെട്ടിടങ്ങള്‍ പൊളിക്കും. മൈതാനം വിശാലമാക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ അനുവദിച്ച ഏഴ് കോടിയില്‍ നിന്ന് 1.16 കോടി ചിലവില്‍ വിഎച്ച്എസ്സി കെട്ടിടം ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് കോടിയും കിഫ്ബി നല്‍കുന്ന ഒരു കോടിയുമടക്കം മൂന്ന് കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതി അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.

ബത്തേരി നഗരസഭ 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇനിയും ആവശ്യമുള്ള ആറര കോടി എംപി ഫണ്ട് അടക്കമുള്ളവയില്‍ നിന്ന് കണ്ടെത്തും. സംസ്ഥാന സര്‍ക്കാരും കൂടുതല്‍ തുക അനുവദിക്കുമെന്ന് പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ബി ആര്‍ക് ഡിപ്പാര്‍ട്ട്‌മെന്റ് സൗജന്യമായി തയ്യാറാക്കി നല്‍കിയതാണ് സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍. ജയ്പൂര്‍ കൊട്ടാരത്തിലെ ഇടനാഴിയോട് സാമ്യമുള്ള. എല്ലാ കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പ്പന. പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം സ്‌കൂളിനുള്ളില്‍ പുല്‍ത്തകിടിയും ചെറുജലാശയങ്ങളും നിര്‍മിച്ച് കൂടുതല്‍ ആകര്‍ഷണീയമാക്കും.

നഴ്‌സ്‌റി ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള സര്‍വ്വജന സ്‌കൂള്‍ വയനാട്ടിലെ തന്നെ പേര് കേട്ട വിദ്യാലയമാണ്. ഏതായാലും ഷഹ്ലക്ക് വേണ്ടി അന്ന് പ്രതിഷേധക്കടല്‍ തീര്‍ത്ത സഹപാഠികള്‍ അടക്കമുള്ളവരുടെ നിരന്തര ആവശ്യമായിരുന്നു സ്‌കൂളിലെ സുരക്ഷിതത്വമെന്നത്. എങ്കിലും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മാസ്റ്റര്‍ പ്ലാന്‍ യഥാര്‍ഥ്യത്തില്‍ എത്തുമ്പോള്‍ ഷഹ്ല ഇല്ലെന്ന സങ്കടം മാത്രം ബാക്കിയാവും.
