ശശി തരൂരിന്റെ മകനും വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകനുമായ ഇഷാൻ തരൂരിന് ജോലി നഷ്ടപ്പെട്ടു. കൂട്ടപ്പിരിച്ചുവിടലിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു.
ദില്ലി: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്ന് പിരിച്ചുവിടപ്പെട്ടെന്ന് എംപി ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ. വാഷിങ്ടൺ പോസ്റ്റിൽ മാധ്യമപ്രവർത്തകനായിരുന്നു ഇഷാൻ. കൂട്ടപ്പിരിച്ചുവിടലിൽ തനിക്കും ജോലി നഷ്ടമായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ‘വാഷിംഗ്ടൺ പോസ്റ്റിലെ അന്താരാഷ്ട്ര വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാർക്കും മറ്റ് പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം എനിക്കും ഇന്ന് ജോലി നഷ്ടമായിരിക്കുന്നു. ഞങ്ങളുടെ ന്യൂസ് റൂമിനെയോർത്ത്, പ്രത്യേകിച്ച് പോസ്റ്റിന്റെ അന്താരാഷ്ട്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച പത്രപ്രവർത്തകരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. കഴിഞ്ഞ 12 വർഷത്തോളമായി എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കുമൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ബഹുമതിയായി ഞാൻ കരുതുന്നു’'- അദ്ദേഹം കുറിച്ചു. ലോകത്തെക്കുറിച്ചും അതിൽ അമേരിക്കയുടെ സ്ഥാനത്തെക്കുറിച്ചും വായനക്കാർക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായി 2017 ജനുവരിയിലാണ് ഞാൻ 'വേൾഡ് വ്യൂ' (WorldView) എന്ന കോളം ആരംഭിച്ചത്. വർഷങ്ങളായി ആഴ്ചയിൽ പലതവണ ഈ കോളം വായിച്ചിരുന്ന അഞ്ച് ലക്ഷത്തോളം വരുന്ന വിശ്വസ്തരായ വരിക്കാരോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യ ബ്യൂറോ ചീഫ് പ്രാൻഷു വർമ്മയെയും പിരിച്ചുവിട്ടെന്ന് അദ്ദേഹം അറിയിച്ചു.
വാഷിംഗ്ടൺ പോസ്റ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കൽ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഏകദേശം 400 ജീവനക്കാരെ പിരിച്ചുവിട്ടു.
വിദേശത്ത് 12 ഓളം ബ്യൂറോകൾ പ്രവർത്തിക്കുമെന്നും ദേശീയ സുരക്ഷാ റിപ്പോർട്ടിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നൽകിയിട്ടും, തൊഴിൽ വെട്ടിക്കുറച്ചത് പത്രത്തിന്റെ പ്രവർത്തനത്തെ ബാധിച്ചു. ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറെടുക്കുകയായിരുന്നു സ്ഥാപനം. 2026ലെ വിന്റർ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാൻ പത്രം റിപ്പോർട്ടർമാരെ അയയ്ക്കില്ലെന്ന് കിംവദന്തി പ്രചരിച്ചിരുന്നു. പിന്നീട് തീരുമാനം മാറ്റി. പിരിച്ചുവിടലുകൾക്ക് മുന്നോടിയായി, നിർണായക ഘട്ടങ്ങളിൽ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ടർമാരും എഡിറ്റർമാരും ഉടമ ജെഫ് ബെസോസിന് നിരവധി അപ്പീലുകൾ നൽകി. എഡിറ്റോറിയൽ വ്യാപ്തി കുറയുന്നത് പത്രത്തിന്റെ വിശ്വാസ്യതയെയും ആഗോള സ്വാധീനത്തെയും ഇല്ലാതാക്കുമെന്ന് ന്യൂസ് റൂം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന വാഷിംഗ്ടൺ പോസ്റ്റ് ഗിൽഡ് മുന്നറിയിപ്പ് നൽകി. എന്നാൽ എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മുറെയും എച്ച്ആർ മേധാവി വെയ്ൻ കോണലും ബുധനാഴ്ച ഇമെയിലിലൂടെ ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ അറിയിച്ചു.
