കണ്ണൂരിൽ സഹോദരിമാരെ ട്രെയിനിടിച്ചു; ഒരാൾ മരിച്ചു, പരിക്കേറ്റ സഹോദരി ആശുപത്രിയിൽ
ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്
കണ്ണൂർ: കണ്ണൂരിൽ സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പുന്നച്ചേരി സ്വദേശിനിയാണ് കൂലോത്ത് വളപ്പിൽ പ്രഭാവതി. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിൻ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം തെലങ്കാനയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ പതിനേഴുകാരനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു എന്നതാണ്. തെലങ്കാനയിലെ കാസിപേട്ടിലാണ് പതിനേഴുകാരൻ അക്ഷയ് രാജ് കൂട്ടുകാർക്കൊപ്പം റീൽസ് എടുക്കാനായി ചീറിപ്പാഞ്ഞ ട്രെയിനും റെയിൽവേ ട്രാക്കും തെരഞ്ഞെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിൻ അതിവേഗത്തിൽ വരുമ്പോൾ അതിന് മുന്നിലൂടെ നടക്കുന്നത് വീഡിയോ ആക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തിരിഞ്ഞു നടന്നതിനാൽ ട്രെയിനിന്‍റെ വരവ് കാണാനായില്ല. ട്രാക്കിലേക്ക് അറിയാതെ കേറിയ അക്ഷയ് രാജിനെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഈ വീഡിയോ പിന്നീട് പുറത്തുവിടുകയും ചെയ്തു.
ആരേയും നടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ അക്ഷയ് രാജിനെ റെയിൽവേ പൊലീസ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയ് രാജ് അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. കാലിൽ ഒന്നിലധികം പൊട്ടലുകളും മുഖത്ത് കാര്യമായ പരിക്കേറ്റിട്ടുമുണ്ട്. ട്രെയിൻ വരുമ്പോൾ ട്രാക്കിനടുത്ത് കൂടെ നടക്കുകയായിരുന്ന അക്ഷയ് എന്നാണ് സംഭവം നടക്കുമ്പോൾ പാളത്തിൽ ജോലി ചെയ്തിരുന്ന റെയിൽവെ ജീവനക്കാർ പറഞ്ഞത്. ട്രെയിൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അക്ഷയ് അത് കാര്യമാക്കിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ അസ്വസ്ഥമാക്കുന്ന ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കുക